ന്യൂഡൽഹി ∙ മിശ്രവിവാഹത്തിനു തയാറാകുന്ന പ്രായപൂർത്തിയായ ദമ്പതികളെ ആക്രമിക്കുന്നതു പൂർണമായും നിയമവിരുദ്ധമാണെന്നു സുപ്രീം കോടതി. വ്യത്യസ്ത ജാതിയിൽ പെട്ടവരാണെങ്കിലും സ്വന്തം ഇഷ്ടപ്രകാരം വിവാഹിതരായ ഇവരെ ചോദ്യംചെയ്യാനോ ഏതെങ്കിലും തരത്തിൽ ശല്യപ്പെടുത്താനോ നാട്ടു (ഖാപ്) പഞ്ചായത്തിനോ വ്യക്തികൾക്കോ സമൂഹത്തിനോ അവകാശമില്ലെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
ജാത്യാഭിമാനത്തിന്റെ പേരിൽ മിശ്രവിവാഹിതരെ ആക്രമിക്കുകയും കൊല്ലുകയും ചെയ്യുന്നതു തടയാൻ കേന്ദ്ര സർക്കാർ നടപടിയെടുക്കണമെന്നും കോടതി നിർദേശിച്ചു. ദുരഭിമാനക്കൊലയ്ക്കെതിരെ ‘ശക്തി വാഹിനി’ എന്ന സന്നദ്ധസംഘടന നൽകിയ പരാതിയിൽ അമിക്കസ് ക്യൂറി രാജു രാമചന്ദ്രന്റെ റിപ്പോർട്ട് പരിഗണിക്കുകയായിരുന്നു കോടതി. ഹരിയാന, ഉത്തർ പ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ ഖാപ് പഞ്ചായത്തുകൾ ഇപ്പോഴും സജീവമാണ്.