Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സൈന്യത്തിന് 3547 കോടിയുടെ അത്യാധുനിക തോക്കുകൾ; ഇൻസാസിനു പകരം വിദേശനിർമിതം

indian-army-file-pic

ന്യൂഡൽഹി ∙ പാക്കിസ്ഥാൻ, ചൈന അതിർത്തികളിൽ സുരക്ഷയൊരുക്കുന്ന ഇന്ത്യൻ സേനാംഗങ്ങൾക്ക് ഉന്നത സാങ്കേതിക നിലവാരമുള്ള ഉപകരണങ്ങൾ ലഭ്യമാക്കുന്നതിനുള്ള നടപടികൾക്കു സൈന്യം വേഗം കൂട്ടി. 3547 കോടി രൂപയുടെ തോക്കുകൾ വാങ്ങാനുള്ള പദ്ധതിക്കു പ്രതിരോധ മന്ത്രി നിർമല സീതാരാമന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗം അംഗീകാരം നൽകി.

പദ്ധതിയുടെ ഭാഗമായി പ്രഹരശേഷി കൂടിയ 72,000 അത്യാധുനിക റൈഫിളുകളും (അസോൾട്ട് റൈഫിൾ) 93,895 കാർബൈനുകളും (ചെറു ഓട്ടമാറ്റിക് റൈഫിൾ) വാങ്ങും. അതിർത്തി മേഖലയിൽ കാവൽ നിൽക്കുന്ന സൈനികർക്ക് അത്യാധുനിക ഉപകരണങ്ങൾ ലഭ്യമാക്കണമെന്ന കരസേനയുടെ ദീർഘനാളായുള്ള ആവശ്യത്തിനാണു പ്രതിരോധ മന്ത്രാലയം പച്ചക്കൊടി കാട്ടിയത്.

കാലപ്പഴക്കമുള്ള ഇന്ത്യൻ നിർമിത ഇൻസാസ് തോക്കുകൾക്കു പകരം ഉയർന്ന പ്രഹരശേഷിയുള്ളവ ആവശ്യമാണെന്നു കരസേനാ മേധാവി ജനറൽ ബിപിൻ റാവത്ത് കഴിഞ്ഞദിവസം ചൂണ്ടിക്കാട്ടിയിരുന്നു. രാത്രികാഴ്ചാ സൗകര്യമുള്ള അത്യാധുനിക റൈഫിളുകൾ വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യും.

കാർബൈനുകൾ ഇന്ത്യൻ ആയുധ നിർമാണശാലകളിലും സ്വകാര്യ കമ്പനികളിലും നിർമിക്കും. വെടിയുണ്ടകളെ പ്രതിരോധിക്കുന്ന ബാലിസ്റ്റിക് ഹെൽമറ്റ്, അതിർത്തിയിൽ നിരീക്ഷണം നടത്തുന്നതിനുള്ള ആളില്ലാ വിമാനങ്ങൾ (ഡ്രോൺ) എന്നിവയും സേനാംഗങ്ങൾക്കു ലഭ്യമാക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ഇന്ത്യൻ കമ്പനി നിർമിക്കുന്ന ബാലിസ്റ്റിക് ഹെൽമറ്റുകളിൽ 7500 എണ്ണം സൈന്യത്തിനു കൈമാറി. ആകെ 1.6 ലക്ഷം ഹെൽമറ്റുകളാണു നിർമിക്കുക.

തൊട്ടടുത്തു നിന്നുള്ള ബുള്ളറ്റ് ആക്രമണത്തെപ്പോലും ചെറുക്കാൻ കെൽപുള്ളവയാണ് ഇവ. അതിർത്തിയിൽ സേനയ്ക്കു നേതൃത്വം നൽകുന്ന ബറ്റാലിയൻ കമാൻഡർക്കു സ്വയം ഉപയോഗിക്കാൻ കഴിയും വിധമുള്ള ഡ്രോണുകളാണു വാങ്ങുക. അതിർത്തിയിൽ 10–15 കിലോമീറ്റർ ദൂരത്തിൽ നിരീക്ഷണം നടത്താൻ ഇവയ്ക്കു സാധിക്കും.