ജമ്മു∙ രാജ്യാന്തര അതിർത്തിയിലെ പന്ത്രണ്ട് സൈനിക പോസ്റ്റുകൾക്കും ഇരുപതോളം സമീപ ഗ്രാമങ്ങൾക്കും നേരെ പാക്കിസ്ഥാൻ നടത്തിയ രൂക്ഷമായ ഷെല്ലാക്രമണത്തിൽ ഒരു ബിഎസ്എഫ് ജവാനും ഗ്രാമവാസിയായ പെൺകുട്ടിയും മരിച്ചു. ജമ്മു, സാംബ എന്നീ ജില്ലകളിലെ ആർഎസ് പുര, അർണിയ, രാംനഗർ സെക്ടറുകളിൽ ബുധനാഴ്ച രാത്രി ഒൻപതു മണിക്കു തുടങ്ങിയ ആക്രമണം രാവിലെ ഏഴു വരെ തുടർന്നു. ഇപ്പോഴും ഇടയ്ക്കിടെ വെടിവയ്പു തുടരുന്നു.
78 ബറ്റാലിയനിലെ ഹെഡ്കോൺസ്റ്റബിൾ തമിഴ്നാട് സ്വദേശി എ.സുരേഷ്, പതിനേഴു വയസ്സുകാരി നീലം ദേവി എന്നിവരാണു മരിച്ചത്. സൈനികൻ ഉൾപ്പെടെ ആറു പേർക്കു പരുക്കേറ്റു. ഇതേസമയം, നിയന്ത്രണരേഖയ്ക്കടുത്ത് ഇന്ത്യൻ സൈനികരുടെ വെടിയേറ്റു രണ്ടു പാക്ക് വനിതകൾ മരിച്ചതിൽ ഇന്ത്യൻ ഹൈക്കമ്മിഷണർ ജെ.പി.സിങ്ങിനെ വിളിച്ചുവരുത്തി പാക്കിസ്ഥാൻ പ്രതിഷേധം അറിയിച്ചു.