മുംബൈ ∙ സൊഹ്റാബുദ്ദീൻ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടൽ കേസിൽ രണ്ടു സാക്ഷികൾ കൂടി കൂറുമാറിയതോടെ സാക്ഷികൾക്കു നിർഭയം മൊഴി നൽകാനാകുമെന്ന് ഉറപ്പുവരുത്താൻ സിബിഐ എന്തു ചെയ്തുവെന്ന ചോദ്യവുമായി മുംബൈ ഹൈക്കോടതി. രാജ്യത്തെ പ്രധാന അന്വേഷണ ഏജൻസിയായ സിബിഐയ്ക്കു സുപ്രധാന കേസിൽ സാക്ഷികൾ ഒന്നൊന്നായി കൂറുമാറുമ്പോൾ നിശ്ശബ്ദനായ കാഴ്ചക്കാരനായി നിലകൊള്ളാനാവില്ലെന്നും ജസ്റ്റിസ് രേവതി മൊഹിതെ ദേർ പറഞ്ഞു.
സാക്ഷികളുടെ സുരക്ഷ ഉറപ്പാക്കേണ്ടതു സിബിഐയുടെ കടമയാണ്. അവർ അതു ശരിയായി ചെയ്യാത്തതാണ് ഈ കൂറുമാറ്റങ്ങൾക്കു പിന്നിലെന്നു സംശയിക്കേണ്ടിയിരിക്കുന്നുവെന്നും കോടതി പറഞ്ഞു. കേസിലെ 38 പ്രതികളിൽ ബിജെപി അധ്യക്ഷൻ അമിത് ഷായും ഗുജറാത്ത് ഐപിഎസ് ഓഫിസർ എൻ.കെ. അമീനും ഉൾപ്പെടെ 15 പേരെ കുറ്റവിമുക്തരാക്കിയതിനെതിരെ സമർപ്പിച്ച ഹർജിയാണു കോടതി പരിഗണിക്കുന്നത്.