റാഞ്ചി ∙ കഴിഞ്ഞ വർഷം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു രാഖികെട്ടി പ്രശസ്തയായ ശർവതി ദേവി (103) നിര്യാതയായി. ജാർഖണ്ഡിലെ ധൻബാദ് ബാങ്ക് മോർ സ്വദേശിയായ ദേവി കഴിഞ്ഞ വർഷത്തെ രക്ഷാബന്ധൻ ദിനത്തിൽ മോദിയുടെ ഒൗദ്യോഗിക വസതിയിലെത്തിയാണു രാഖി കെട്ടിയത്.
അരനൂറ്റാണ്ടു മുൻപു മരിച്ച സഹോദരന്റെ ഓർമയിൽ പ്രധാനമന്ത്രിക്കൊപ്പം രക്ഷാബന്ധൻ ആഘോഷിക്കണമെന്ന് ആഗ്രഹം പ്രകടിപ്പിക്കുകയായിരുന്നു. മകൻ ഇക്കാര്യം പ്രധാനമന്ത്രിയുടെ ഓഫിസിലറിയിച്ചു. രക്ഷാബന്ധൻ ദിവസം ശർവതിയെ മോദി ഒൗദ്യോഗിക വസതിയിലേക്കു ക്ഷണിച്ചു. പ്രായാധിക്യം മൂലം ചക്രക്കസേരയിൽ എത്തിയ അവർ പ്രധാനമന്ത്രിക്കു രാഖി കെട്ടിയതു ദേശീയതലത്തിൽ വൻ വാർത്തയായി. പ്രധാനമന്ത്രിയുടെ ‘രാഖി സഹോദരി’യെന്നാണു മാധ്യമങ്ങൾ വിശേഷിപ്പിച്ചത്. പ്രമുഖ ബിസിനസുകാരനായിരുന്ന ധൻരാജ് അഗർവാളിന്റെ ഭാര്യയാണു ശർവതിദേവി. ഒൻപതു മക്കളുണ്ട്. ഭർത്താവും രണ്ടുമക്കളും നേരത്തേ മരിച്ചു.