ന്യൂഡൽഹി∙ രാജ്യത്തെ സമ്പദ്ഘടനയിൽ കാർഷിക മേഖലയുടെ പ്രാധാന്യം അടിവരയിട്ടും ബിജെപിയുടെ കർഷക വിരുദ്ധ നയങ്ങൾക്കെതിരെ ആഞ്ഞടിച്ചും എഐസിസി സമ്മേളനത്തിൽ അവതരിപ്പിച്ച കാർഷിക പ്രമേയം. എൻഡിഎ സർക്കാരിന്റെ പിഴവുകൾ കർഷകനെ ദുരിതത്തിലാക്കിയെന്നു കുറ്റപ്പെടുത്തുന്ന പ്രമേയം, കാർഷിക മേഖലയെ കരകയറ്റാനുള്ള പാർട്ടിയുടെ ഭാവി പദ്ധതികൾ വരച്ചിടുന്നു.
നോട്ട് നിരോധനത്തെത്തുടർന്നു ബാങ്കുകൾക്കു മുന്നിൽ മണിക്കൂറുകൾ ക്യൂനിന്നു നൂറിലധികം പേർ കുഴഞ്ഞുവീണു മരിച്ചു. കള്ളപ്പണം തിരികെയെത്തിക്കാൻ ലക്ഷ്യമിട്ട പദ്ധതി രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ തകർത്തു. രാജ്യത്തെ ഒരു ശതമാനം അതിസമ്പന്നരുടെ വരുമാനത്തിനു മേൽ അഞ്ചു ശതമാനം സെസ്സ് ചുമത്തി, പിന്നാക്ക വിദ്യാർഥികൾക്കുള്ള സ്കോളർഷിപ്പിനു പണം കണ്ടെത്തുന്നതിനുള്ള വാഗ്ദാനവും പ്രമേയം നൽകുന്നു.
കർഷക ക്ഷേമത്തിനായുള്ള പാർട്ടിയുടെ ഭാവി പദ്ധതികൾ:
∙ ചെറുകിട, മധ്യവിഭാഗം കർഷകരുടെ വായ്പകൾ എഴുതിത്തള്ളാൻ പദ്ധതി.
∙ കർഷകരുടെ ക്ഷേമത്തിനും പ്രായമായവരുടെ സാമൂഹിക സുരക്ഷയ്ക്കുമായി ഭരണഘടനാ അധികാരങ്ങളുള്ള ക്ഷേമ ബോർഡ്.
∙ കൃഷി ഉൽപന്നങ്ങളുടെ സംസ്കരണത്തിനും ഫലപ്രദ വിപണനത്തിനുമായി രാജ്യത്തുടനീളം ഭക്ഷ്യ പാർക്കുകൾ, പ്രത്യേക കൃഷി മേഖലകൾ.
∙ ഹരിതകൃഷിക്കു പ്രോൽസാഹനം. കീടനാശിനികളുടെ ഉപയോഗത്തിനെതിരെ രാജ്യവ്യാപക ബോധവൽക്കരണം.
∙ മഴവെള്ള സംഭരണ സംസ്കാരം വളർത്തിയെടുക്കുന്നതിന് ഊന്നൽ.
∙ പട്ടിക വിഭാഗക്കാർ ഭൂരിപക്ഷമുള്ള ജില്ലകളിലെ കുട്ടികൾക്ക് അവധിയുൾപ്പെടെ എല്ലാ ദിവസവും ഉച്ചഭക്ഷണം.