തീ കവർന്നത് 14 കൊല്ലം കാത്തിരുന്നുണ്ടായ പിഞ്ചോമനയെയും
Mail This Article
മുംബൈ ∙ മഹാരാഷ്ട്ര ഭണ്ഡാര ജില്ലാ ആശുപത്രിയിലെ അഗ്നിബാധയിൽ ഹിരാലാൽ - ഹിർകന്യാ ദമ്പതികൾക്കു നഷ്ടമായത് നീണ്ട 14 വർഷത്തെ കാത്തിരിപ്പിനു ശേഷം പിറന്ന ഓമനയെ. 3 ശിശുക്കൾ ജനിക്കുന്നതിനു മുൻപേ നഷ്ടപ്പെട്ട ദമ്പതികൾക്ക് ഈ മാസം ആറിനാണു പെൺകുഞ്ഞു പിറന്നത്. ഏഴാം മാസത്തിൽ ജനിച്ച കുഞ്ഞിനു ഭാരം കുറവായതിനെത്തുടർന്നാണ് ഭണ്ഡാര ജില്ലാ ആശുപത്രിയിൽ എത്തിച്ചത്. വീട്ടിൽ ശുചിമുറി ഇല്ലാത്തത്തിനാൽ പൊതുശുചിമുറിയിൽ പോയി മടങ്ങവേ വീണതാണു നേരത്തേ പ്രസവിക്കാൻ കാരണം.
നവജാത ശിശുക്കളുടെ ഐസിയുവിലുണ്ടായ അഗ്നിബാധയിൽ ഈ കുഞ്ഞുൾപ്പെടെ 10 ശിശുക്കൾ മരിച്ചു. മകൾ നഷ്ടപ്പെട്ട ആഘാതത്തിൽ നിന്നു ഹിർകന്യ ഇനിയും മോചിതയായില്ലെന്നു ഹരിലാൽ കണ്ണീരോടെ പറയുന്നു. ഭണ്ഡാര സകോളി താലൂക്കിലെ ഉസ്ഗാവ് നിവാസികളായ കൂലിവേലക്കാരാണ് ഇരുവരും.
അതിനിടെ, തീപിടിത്തത്തിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി ജില്ലാ ബന്ദ് നടത്തി. സംഭവത്തിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് എതിരെ വിമർശനവുമായി ശിവസേന മുഖപത്രമായ 'സാമ്‌ന'യും രംഗത്തെത്തി.
English Summary: Couple loses few days old child in fire accident