സിപിഎം സിസി മാസാവസാനം: അജൻഡയിൽ സഖ്യമുറപ്പിക്കൽ, ബംഗാളിൽ കോൺഗ്രസുമായി റാലികൾ
Mail This Article
ന്യൂഡൽഹി ∙ നിയമസഭാ തിരഞ്ഞെടുപ്പു തയാറെടുപ്പുകൾ വിലയിരുത്താൻ സിപിഎം കേന്ദ്ര കമ്മിറ്റി (സിസി) 30നും 31നും ചേരും. സിസിക്കു മുന്നോടിയായി 24ന് പൊളിറ്റ്ബ്യൂറോ ചേരുന്നുണ്ട്. കോൺഗ്രസുമായി ബംഗാളിലും അസമിലും, ഡിഎംകെയുമായി തമിഴ്നാട്ടിലും പുതുച്ചേരിയിലും ഉണ്ടാക്കുന്ന തിരഞ്ഞെടുപ്പു ധാരണയാവും പ്രധാന ചർച്ച.
ബംഗാളിൽ സീറ്റ് ചർച്ചകൾക്കൊപ്പം ഇടതു മുന്നണിയും കോൺഗ്രസും ഒരുമിച്ചു പൊതുപരിപാടികൾ നടത്തുന്നത് കൂട്ടുകെട്ടിനു വിശ്വാസ്യതയുണ്ടാക്കാൻ സഹായിക്കുമെന്നു സിപിഎം വ്യക്തമാക്കിയിരുന്നു. അതനുസരിച്ച്, കൃഷി നിയമങ്ങൾക്കെതിരെ ഇടതു മുന്നണി സംഘടിപ്പിച്ച പ്രതിഷേധത്തിൽ കോൺഗ്രസും പങ്കെടുത്തു. ഈയാഴ്ച തന്നെ സീറ്റ് ചർച്ച തുടങ്ങും.
ബംഗാൾ പിസിസി അധ്യക്ഷൻ അധീർ രഞ്ജൻ ചൗധരി അധ്യക്ഷനായി കോൺഗ്രസും ഇടതു മുന്നണി അധ്യക്ഷൻ ബിമൻ ബോസിന്റെ നേതൃത്വത്തിൽ ഇടതു മുന്നണിയും അഞ്ചംഗങ്ങൾ വീതമുള്ള സമിതികളാണു രൂപീകരിച്ചിട്ടുള്ളത്.
അസമിൽ എഐയുഡിഎഫിനെ തിരഞ്ഞെടുപ്പു സഖ്യത്തിന്റെ ഭാഗമാക്കണോ എന്നതിൽ കോൺഗ്രസിൽ രണ്ടഭിപ്രായമുണ്ട്. സംസ്ഥാനത്തു പ്രബലരല്ലാത്ത സിപിഎം, എഐയുഡിഎഫുമായി പരസ്യകൂട്ടുകെട്ട് ഒഴിവാക്കുന്നതാവും ഉചിതമെന്ന് അഭിപ്രായപ്പെട്ടിട്ടുണ്ട്.
തമിഴ്നാട്ടിൽ 20നുശേഷം സീറ്റ് ചർച്ചകളെന്നാണ് ഡിഎംകെ വ്യക്തമാക്കിയിട്ടുള്ളതെന്ന് സിപിഎം വൃത്തങ്ങൾ പറഞ്ഞു. സിപിഎമ്മിനും സിപിഐക്കു 10 സീറ്റ് വീതം നൽകാമെന്നാണ് ഡിഎംകെ സൂചിപ്പിച്ചിട്ടുള്ളത്. അതു പോരെന്നാണു സിപിഎം നിലപാട്.
English Summary: CPIM CC on January 30,31