ADVERTISEMENT

ന്യൂഡൽഹി ∙ വിവാഹേതര ബന്ധം ക്രിമിനൽ കുറ്റമല്ലാതാക്കിയ ഭരണഘടനാ ബെഞ്ച് വിധി സായുധ സേനകൾക്കു ബാധകമാക്കരുതെന്ന കേന്ദ്ര സർക്കാർ ഹർജി അഞ്ചംഗ ഭരണഘടനാ ബെഞ്ച് പരിഗണിക്കും. ജസ്റ്റിസ് റോഹിന്റൻ നരിമാൻ അധ്യക്ഷനായ മൂന്നംഗ ബെഞ്ച് ആണ് ഇക്കാര്യം വ്യക്തമാക്കിയത്.

മറ്റൊരാളുടെ ഭാര്യയുമായുള്ള ലൈംഗിക ബന്ധം കുറ്റകരമാക്കുന്ന ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 497–ാം വകുപ്പും ക്രിമിനൽ നടപടി ചട്ടത്തിലെ 198(2) വകുപ്പും ഭരണഘടനാ വിരുദ്ധമെന്ന് 2018 സെപ്റ്റംബർ 27നാണ് സുപ്രീം കോടതി വിധിച്ചത്. ജസ്റ്റിസ് നരിമാൻ അധ്യക്ഷനായ അഞ്ചംഗ ബെഞ്ചിന്റേതായിരുന്നു വിധി.

സഹപ്രവർത്തകന്റെ ഭാര്യയുമായുള്ള വിവാഹേതര ബന്ധം സായുധ സേനാ നിയമങ്ങൾ പ്രകാരം കുറ്റകരമാണ്. 497–ാം വകുപ്പ് റദ്ദാക്കിയതിലൂടെ പെരുമാറ്റ ദൂഷ്യത്തിനെതിരെയുള്ള വ്യവസ്ഥകൾ നടപ്പാക്കാനാവാത്ത സ്ഥിതിയാണെന്ന് അറ്റോർണി ജനറൽ കെ.കെ.വേണുഗോപാൽ പറഞ്ഞു.

ഇതിനിടെ, ഹർജിയിൽ പ്രതിരോധ മന്ത്രാലയം ഉന്നയിച്ചിട്ടുള്ള വാദങ്ങൾക്കെതിരെ വിമർശനമുയർന്നു. കുടുംബം വഴിവിട്ട നടപടികളിൽ ഏർപ്പെടുമോയെന്ന ആശങ്കയിലായിരിക്കും പോരാട്ട മേഖലയിലുൾപ്പെടെ ജോലി ചെയ്യുന്ന സൈനികരെന്നും സൈനികരുടെ കുടുംബത്തെ സഹായിക്കുന്ന പ്രാദേശിക യൂണിറ്റുകളിലുള്ളവരുടെ ഭാഗത്തുനിന്ന് പെരുമാറ്റദൂഷ്യമുണ്ടാകാൻ സാധ്യതയുണ്ടെന്നും ഹർജിയിൽ ഉന്നയിക്കുന്നു.

ഈ പരാമർശങ്ങൾ സൈനികരെയും പങ്കാളികളെയും അപമാനിക്കുന്നതാണെന്നും അവ പിൻവലിച്ച് പ്രതിരോധമന്ത്രി മാപ്പു പറയണമെന്നും ദേശീയ മഹിളാ ഫെഡറേഷൻ ജനറൽ സെക്രട്ടറി ആനി രാജ ആവശ്യപ്പെട്ടു.

English Summary: Adultery can’t be decriminalised for armed forces, govt. tells SC

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com