കഠിനദിനങ്ങൾ എണ്ണിപ്പറഞ്ഞ് വികാരാധീനനായി മോദി
Mail This Article
ന്യൂഡൽഹി ∙ രാജ്യത്തു വാക്സീൻ കുത്തിവയ്പിനു തുടക്കം കുറിച്ചു നടത്തിയ പ്രസംഗത്തിനിടെ വികാരാധീനനായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കോവിഡ് സൃഷ്ടിച്ച ബുദ്ധിമുട്ടുകളെക്കുറിച്ചു പറയുമ്പോഴായിരുന്നു ഇത്. കോവിഡ് ആളുകളുടെ ജീവനെടുത്തു, ജനങ്ങളെ ഒറ്റപ്പെടുത്തി, മരിച്ചവർക്കുള്ള അന്ത്യകർമങ്ങൾ പോലും ചെയ്യാനായില്ല.
ഡോക്ടർമാർ മുതൽ ആംബുലൻസ് ഡ്രൈവർമാർ വരെ, ആശാവർക്കർമാർ മുതൽ പൊലീസ് വരെ, എല്ലാവരും സ്വന്തം ജീവൻ പോലും വകവയ്ക്കാതെ പൊരുതി. വൈറസിനെതിരായുള്ള യുദ്ധത്തിൽ തിരികെ വീടണയാൻ കഴിയാതെ ജീവൻപോലും നഷ്ടപ്പെട്ടവരുണ്ട്– പ്രധാനമന്ത്രി വികാരാധീനനായി.
തുടക്കംമുതൽ ഇന്ത്യ ജാഗ്രതകാട്ടി. ഇന്ത്യയുടെ കോവിഡ് പ്രതിരോധം ആത്മവിശ്വാസത്തിന്റേതും സ്വാശ്രയത്വത്തിന്റേതുമാണ്. ഇത് ആഗോളതലത്തിൽതന്നെ അംഗീകരിക്കപ്പെട്ടു. ദ്രുതഗതിയിൽ വാക്സീൻ വികസിപ്പിച്ച ശാസ്ത്രജ്ഞരെ മോദി അഭിനന്ദിച്ചു. ഇത്തരമൊരു യജ്ഞം ലോകം കണ്ടിട്ടില്ല.
വാക്സീനുമായി ബന്ധപ്പെട്ട കിംവദന്തികൾക്കും ഉപജാപങ്ങൾക്കും ചെവികൊടുക്കരുത്. ഇന്ത്യൻ ശാസ്ത്രജ്ഞരും ആരോഗ്യസംവിധാനങ്ങളും സ്ഥാപനങ്ങളും മികവുകൊണ്ട് ആഗോളതലത്തിൽ വിശ്വാസ്യത നേടിയതാണ്. 3 കോടി ജനസംഖ്യയില്ലാത്ത നൂറിലധികം രാജ്യങ്ങൾ ലോകത്തുണ്ട്. ഇന്ത്യയിൽ ആദ്യഘട്ടത്തിൽ മാത്രം 3 കോടി പേർക്കു വാക്സീൻ നൽകുന്നുണ്ട്.
വാക്സീൻ ലഭ്യമായെങ്കിലും കരുതൽ കൈവിടരുതെന്നും പ്രധാനമന്ത്രി ഓർമിപ്പിച്ചു. ‘വാക്സീനും കരുതലും’ എന്നതാകും കോവിഡിനെതിരെ പുതിയ പ്രതിരോധമന്ത്രമെന്ന് അദ്ദേഹം പറഞ്ഞു.