ADVERTISEMENT

ന്യൂഡൽഹി ∙ കൃഷി നിയമങ്ങൾക്കെതിരെ സമരം ചെയ്യുന്ന സംഘടനകളിലൊന്നിന്റെ നേതാവായ ബൽദേവ് സിങ് സിർസയെ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) ചോദ്യം ചെയ്യാൻ വിളിപ്പിച്ചു.

ഖാലിസ്ഥാൻവാദി നിരോധിത സംഘടനയായ ‘സിഖ്സ് ഫോർ ജസ്റ്റിസി’ന്റെ (എസ്എഫ്ജെ) നേതാവ് ഗുർപന്ത്‌വന്ദ് സിങ് പന്നുവിനെതിരെ യുഎപിഎ പ്രകാരം റജിസ്റ്റർ ചെയ്ത കേസിൽ ബൽദേവ് സിങ് ഇന്ന് ചോദ്യം ചെയ്യലിന് എത്താനാണ് നിർദേശം.

എൻഐഎ നോട്ടിസ് സമരത്തെ തകർക്കാൻ നീക്കമെന്ന് കർഷകർ

ന്യൂഡൽഹി ∙  കർഷക സമരം തകർക്കാൻ ആദ്യം സുപ്രീം കോടതിയിലൂടെ ശ്രമിച്ച സർക്കാർ ഇപ്പോൾ എൻഐഎയെ ഉപയോഗിക്കുകയാണെന്നു കർഷക സംഘടനാ നേതാവായ ബൽദേവ് സിങ് ആരോപിച്ചു. കർഷകർക്കായി സമരം ചെയ്യുന്നവരെ ഭയപ്പെടുത്താനാണ് ശ്രമം. റിപ്പബ്ലിക് ദിനത്തിലെ കിസാൻ പരേഡ് അട്ടിമറിക്കാൻ എൻഐഎ രാവും പകലും ശ്രമിക്കുകയാണ്, സമരത്തെ അപകീർത്തിപ്പെടുത്താൻ സർക്കാരും – ബൽദേവ് സിങ് പറഞ്ഞു. സമരത്തിനു നേതൃത്വം നൽകുന്ന സംഘടനകളിലൊന്നായ ലോക് ഭലായി ഇൻസാഫ് വെൽഫെയർ സൊസൈറ്റിയുടെ പ്രസിഡന്റാണ് ബൽദേവ് സിങ്.

baldevsingh
ബൽദേവ് സിങ്

സർക്കാരുമായി ഇതുവരെ നടന്ന ചർച്ചകളിൽ ബൽദേവ് സിങ്ങിന്റെ സംഘടനയും പങ്കെടുത്തിട്ടുണ്ട്. ബൽദേവ് സിങ്ങിനു പുറമേ, ടൂറിസ്റ്റ് ബസ് ഓപ്പറേറ്റർ ഇന്ദർപാൽ സിങ് ജഡ്ജ്, കേബിൾ ടിവി ഓപ്പറേറ്റർ ജസ്പാൽ സിങ്, മാധ്യമപ്രവർത്തകൻ ബൽതേജ് പന്നു എന്നിവരുൾപ്പെടെ ഏതാനും േപർക്കും ചോദ്യം ചെയ്യലിന് എൻഐഎ നോട്ടിസ് നൽകിയിട്ടുണ്ട്. കേസിൽ സാക്ഷികളായാണ് ഇവരെ ചോദ്യം ചെയ്യുന്നതെന്ന് എൻഐഎ വൃത്തങ്ങൾ പറഞ്ഞു.

വിദേശത്തെ ഇന്ത്യൻ എംബസികൾക്കു മുന്നിലെ പ്രകടനം ഉൾപ്പെടെയുള്ള നടപടികളിലൂടെ കേന്ദ്ര സർക്കാരിനെ അപകീർത്തിപ്പെടുത്താൻ വിദേശത്ത് പണം സമാഹരിക്കുന്നു, ഭീകരപ്രവർത്തനത്തിനായി സ്വകാര്യ സംഘടനകളിലൂടെയും ഖാലിസ്ഥാൻ അനുകൂലികളിലൂടെയും ഇന്ത്യയിലേക്ക് പണമെത്തിക്കുന്നു തുടങ്ങിയ ആരോപണങ്ങളുന്നയിച്ചാണ് എസ്എഫ്ജെ നേതാവിനെതിരെ കേസ്.

ഖാലിസ്ഥാനികളാണ് കർഷസമരത്തിനു പണം നൽകുന്നതെന്ന് അറ്റോർണി ജനറൽ കെ.കെ. വേണുഗോപാൽ കഴിഞ്ഞ ദിവസം സുപ്രീം കോടതിയിൽ ആരോപിച്ചിരുന്നു. സമരനേതാക്കൾക്കും സമരത്തിന് ആളെ എത്തിക്കുന്ന ബസുകളുടെ ഉടമകൾക്കും മറ്റും നോട്ടിസ് അയച്ചു ഭയപ്പെടുത്താനാണ് സർക്കാർ ശ്രമമെന്ന് അഖിലേന്ത്യാ കിസാൻ സഭ കുറ്റപ്പെടുത്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com