ADVERTISEMENT

ന്യൂഡൽഹി ∙ ബംഗാളിൽ തുടർഭരണം ലക്ഷ്യമിടുന്ന മമത ബാനർജിക്ക് ഭീഷണിയായി പുതിയ പാർട്ടി. ആത്മീയ നേതാവ് അബ്ബാസ് സിദ്ദിഖിയുടെ ‘ഇന്ത്യൻ‍ സെക്കുലർ ഫ്രണ്ട്’ (ഐഎസ്എഫ്) എന്ന പുതിയ പാർട്ടി തനിക്കൊപ്പം എക്കാലവും ഉറച്ചുനിന്ന മുസ്‌ലിം വോട്ട് ഭിന്നിപ്പിക്കുമോ എന്നാണ് മമത ഭയപ്പെടുന്നത്.  

അസദുദ്ദീൻ ഉവൈസിയുടെ പാർട്ടിയായ എഐഎംഐഎമ്മുമായി ചേർന്നാവും ഐഎസ്എഫ് മൽസരിക്കുക. 2 പാർട്ടികളും ചേർന്ന് 100 സീറ്റിലെങ്കിലും മത്സരിക്കാൻ ആലോചിക്കുന്നു.ഉവൈസിയുടെ പാർട്ടി മു‌സ്‌ലിം വോട്ടു ഭിന്നിപ്പിച്ചതാണ് ബിഹാറിൽ ജെഡിയു–ബിജെപി സഖ്യത്തിന് ഭരണം കിട്ടാൻ സഹായകമായതെന്ന് ആരോപണമുണ്ട്. പാർട്ടിക്ക് ബിഹാറിൽ 5 സീറ്റാണ് ലഭിച്ചത്. 

ഹുഗ്ലിയിലെ ഫുർഫുറ ഷെരീഫ് ദർഗയിലെ പീർസാദയാണ് അബ്ബാസ് (34). ബംഗാൾ ജനസംഖ്യയിൽ 30% മുസ്‌ലിംകൾ ആണ്. ദിനാശ്പൂർ, മാൽഡ, മൂർഷിദാബാദ് തുടങ്ങിയ സ്ഥലങ്ങളിൽ അബ്ബാസിന് നിർണായക സ്വാധീനമുണ്ട്. അബ്ബാസിന്റെ പാർട്ടിയെ ബിജെപി സംസ്ഥാന അധ്യക്ഷൻ ദിലീപ് ഘോഷ് സ്വാഗതം ചെയ്തു. പാർട്ടി രൂപീകരിക്കുകയെന്നത് ജനാധിപത്യാവകാശമാണെന്നും പറഞ്ഞു. 

എന്നാൽ, ഏതെങ്കിലുമൊരു മതവിഭാഗത്തിനായി മാത്രമല്ല അബ്ബാസ് നിലകൊള്ളുന്നതെന്നും മുസ്‌ലിം ലീഗിന്റെ കേരളത്തിലെ പ്രവർത്തന രീതിയാണ് പ്രചോദനമെന്നും യൂത്ത് ലീഗ് ദേശീയ പ്രസിഡന്റ് സാബിർ ഗഫാർ ‘മനോരമ’യോടു പറഞ്ഞു. ഉവൈസിയെയും അബ്ബാസിനെയും ഒരുമിച്ചുകൊണ്ടുവന്നത് താനാണെന്ന് സാബിർ അവകാശപ്പെട്ടു. ഈ കൂട്ടുകെട്ടുമായി സഹകരിക്കാൻ ലീഗിനോട് അഭ്യർഥിച്ചെങ്കിലും അവർ താൽപര്യപ്പെട്ടില്ല. അതിനാൽ താൻ ഉടനെ യൂത്ത് ലീഗ് അധ്യക്ഷ സ്ഥാനം രാജിവയ്ക്കുമെന്നും സാബിർ പറഞ്ഞു. 

ഒരു മന്ത്രികൂടി രാജിവച്ചു;എംഎൽഎയെ പുറത്താക്കി

ന്യൂഡൽഹി ∙ ബംഗാളിൽ മമത ബാനർജിക്കു തിരിച്ചടി തുടരുന്നു. വനം മന്ത്രി രാജീവ് ബാനർജി മന്ത്രിസഭയിൽ നിന്നു രാജിവച്ചു.  30, 31 തീയതികളിൽ അമിത്ഷായുടെ ബംഗാ‍ൾ സന്ദർശന വേളയിൽ അദ്ദേഹം ബിജെപിയിൽ ചേരുമെന്ന് അഭ്യൂഹമുണ്ട്.  

അതേസമയം, പാർട്ടിക്കെതിരെ സംസാരിച്ചതിന് ബല്ലിയിൽ നിന്നുള്ള നിയമസഭാംഗം വൈശാലി ഡാൽമിയയെ തൃണമൂൽ പുറത്താക്കി. സുവേന്ദു അധികാരിയടക്കം 15 എംഎൽഎമാരും ഒരു എംപിയുമാണ് ഒരുമാസത്തിനിടെ തൃണമൂൽ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നത്. 3 വീതം കോൺഗ്രസ്, ഇടത് എംഎൽഎമാരും ബിജെപിയിലെത്തി.

English Summary: Bengal polls: Abbas Siddiqui takes political plunge, floats Indian Secular Front

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com