ഇന്ത്യ–ചൈന സൈനിക ചർച്ച പുനരാരംഭിച്ചു
Mail This Article
ന്യൂഡൽഹി ∙ രണ്ടര മാസത്തിനു ശേഷം ഇന്ത്യ–ചൈന സൈനിക ചർച്ച പുനരാരംഭിച്ചു. ഇന്നലെ ഉച്ചയ്ക്ക് ആരംഭിച്ച ചർച്ച തുടരുകയാണ്. ലഡാക്കിലെ സംഘർഷ മേഖലകളിൽ നിന്നുള്ള കമാൻഡർമാരാണ് ചൈനീസ് ഭാഗത്തുള്ള മോൾഡോ അതിർത്തിയിൽ നടക്കുന്ന ചർച്ചയിൽ പങ്കെടുക്കുന്നത്. ലെയിലെ 14 കോർ കമാൻഡർ ലഫ്.ജനറൽ പി.ജി.കെ. മേനോനാണ് ഇന്ത്യൻ സംഘത്തെ നയിക്കുന്നത്.
എട്ടാം വട്ട ചർച്ച നടന്നത് കഴിഞ്ഞ നവംബറിലായിരുന്നു. സംഘർഷം കുറയ്ക്കുന്നതിന് ചൈനയാണ് പിൻവാങ്ങേണ്ടത് എന്നാണ് ഇന്ത്യൻ നിലപാട്. പാങ്ഗോങ് തടാകത്തിനു തെക്ക് ഇന്ത്യ തന്ത്രപ്രധാനമേഖലകളിൽ നിന്നു പിന്മാറണമെന്നാണ് ചൈനയുടെ നിലപാട്. ചൈന കടന്നുകയറ്റം അവസാനിപ്പിച്ചാൽ എല്ലായിടത്തു നിന്നും ഒരുപോലെ പിന്മാറ്റം തുടങ്ങാമെന്ന് ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്.
ഇന്ത്യയുടെ അരലക്ഷത്തോളം സൈനികർ കൊടുംശൈത്യത്തെ വെല്ലുവിളിച്ച് അതിർത്തിയിൽ യുദ്ധസജ്ജരായി കഴിയുകയാണ്. മറുഭാഗത്ത് ചൈനയും പടയൊരുക്കം നടത്തിയിട്ടുണ്ട്. ആറാംവട്ട ചർച്ചകൾക്കു ശേഷം കൂടുതൽ സൈനികരെ അതിർത്തികളിൽ വിന്യസിക്കില്ല, ഏകപക്ഷീയമായി തൽസ്ഥിതി മറികടക്കില്ല, പ്രശ്നങ്ങൾ വഷളാക്കില്ല തുടങ്ങിയ തീരുമാനങ്ങൾ എടുത്തിരുന്നു. ഇരുരാജ്യങ്ങളും തമ്മിൽ നയതന്ത്രതലത്തിൽ കഴിഞ്ഞമാസം ചർച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല.
English Summary: India-China Talks Resumes