ADVERTISEMENT

ഇന്ത്യയിലെ രാഷ്ട്രീയാധികാരത്തിന്റെ പ്രതീകമാണ് റെഡ് ഫോർട്ട് അഥവാ ചെങ്കോട്ട. സ്വാതന്ത്ര്യദിനത്തിൽ അവിടെനിന്നാണ് ഇന്ത്യയുടെ ഭരണാധികാരി രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്.

അവിടെ സിഖുകാർ അവരുടെ പതാക ഉയർത്തിയത് രാജ്യത്തിന്റെ പരമാധികാരത്തെ ചോദ്യം ചെയ്യുന്നതായി പലരും കരുതുന്നുണ്ട്. എന്നാൽ, അവിടെ ഇതിനു മുൻപും സിഖ് പതാക ഉയർന്നിട്ടുണ്ടെന്നു ചരിത്രം പറയുന്നു. അന്നും അവർ രാജ്യത്തിന്റെ പരമാധികാരത്തെയോ ഭരണാധിപന്റെ അധികാരത്തെയോ ചോദ്യം ചെയ്തിരുന്നില്ല.

അന്നും ഇന്നും ഭരണാധികാരികളുടെ നയങ്ങളെ – അതും തങ്ങളെ പ്രതികൂലമായി ബാധിക്കുന്നവ – മാത്രമേ അവർ ചോദ്യം ചെയ്തിട്ടുള്ളൂ. മാത്രമല്ല, ഡൽഹിയിലെ ഭരണാധികാരികളുമായി കലഹിക്കുമ്പോൾ പോലും, നാദിർ ഷാ, അഹമ്മദ് ഷാ അബ്ദാലി എന്നീ ആക്രമണകാരികളിൽ നിന്ന് രാജ്യസുരക്ഷയ്ക്കു ഭീഷണി ഉയർന്നപ്പോൾ അവർ ഭിന്നത മറന്ന് ഭരണാധികാരിക്കൊപ്പം പോരാടുകയും ചെയ്തിട്ടുണ്ട്.

നിഷാൻ സാഹിബ്

അവസാനത്തെയും പത്താമത്തെയും ഗുരുവായ ഗോവിന്ദ് സിങ്ങിന്റെ കാലത്താണ് സിഖുകാർ ത്രികോണാകൃതിയിലുള്ള ഈ കൊടി സ്വീകരിച്ചത്. ഇരുതല മൂർച്ചയുള്ള ഖണ്ഡ എന്ന വാളും ചക്രവും രണ്ട് കൃപാണും (കഠാര) ആണ് അതിൽ ആലേഖനം ചെയ്തിരിക്കുന്നത്.

ഖലിസ്ഥാൻ പതാകയാണ് ഉയർത്തിയതെന്ന് ആരോപണം ഉയർന്നിട്ടുണ്ട്. ഖലിസ്ഥാൻ വിഘടനവാദികളുടെ പതാകയിൽ ഖലിസ്ഥാൻ എന്ന് ആലേഖനം ചെയ്തിട്ടുണ്ട്. ചെങ്കോട്ടയിൽ  ഉയർത്തിയ പതാകയിൽ അതുണ്ടായിരുന്നില്ല.

എല്ലാ ഗുരുദ്വാരകളിലും പറത്തുന്ന കൊടിയാണ് നിഷാൻ സാഹിബ് എന്ന് വിളിക്കുന്ന ഈ പതാക. കരസേനയുടെ സിഖ് റെജിമെന്റിന്റെ ഗുരുദ്വാരകളിൽ പോലും.

ചരിത്രത്തിലെ ചെങ്കോട്ട കയറ്റം

ജഹാംഗീർ, ഔറംഗസേബ് തുടങ്ങിയ മുഗൾ ചക്രവർത്തിമാരുടെയും അവരുടെ പിൻഗാമികളുടെയും പീഡനം അതിജീവിച്ച് സിഖുകാർ ശക്തരായി വന്ന കാലം. 1783 ൽ സർദാർ ബഗേൽ സിങ്ങിന്റെ നേതൃത്വത്തിൽ സിഖുകാർ ഡൽഹിയിലേക്ക് അതിക്രമിച്ചുകടന്ന് ചെങ്കോട്ട പിടിച്ചെടുത്ത് മഞ്ഞക്കൊടി ഉയർത്തി.

ചക്രവർത്തിയായിരുന്ന ഷാ ആലം രണ്ടാമനെ സ്ഥാനഭ്രഷ്ടനാക്കാനോ അദ്ദേഹത്തിന്റെ അധികാരം ചോദ്യം ചെയ്യാനോ അവർ മുതിർന്നില്ല. നഗരം കൊള്ളയടിക്കുകയോ നഗരസ്വത്തുക്കൾ നശിപ്പിക്കുകയോ ചെയ്തില്ല. ചെങ്കോട്ടയിൽ കൊടി ഉയർത്തി, തങ്ങളുടെ വിജയം പ്രഖ്യാപിച്ചശേഷം ചക്രവർത്തിയുമായി ഒരു ഉടമ്പടി ഉണ്ടാക്കി അവർ മടങ്ങി. തങ്ങളുടെ ഗുരുക്കന്മാർക്ക് വധശിക്ഷ വിധിച്ചപ്പോൾ മുൻ ചക്രവർത്തിമാർ ഇരുന്നിരുന്ന ശിലാപീഠം ഇളക്കി എടുത്തുകൊണ്ടുപോയെന്നു മാത്രം.

സ്മാരകശിലകൾ കടന്ന് വീണ്ടും

അന്നത്തെ അധിനിവേശത്തിന്റെ സ്മാരകശിലകൾ കടന്നാണ് കഴിഞ്ഞ ദിവസവും പഞ്ചാബ് കർഷകർ ഡൽഹിയിൽ പ്രവേശിച്ചത്. അന്ന് 30,000 സിഖുകാർ തമ്പടിച്ച തീസ് ഹസാരി എന്നറിയപ്പെടുന്ന പ്രദേശത്തുകൂടിയാണ് റിപ്പബ്ലിക് ദിനത്തിലും അവർ ചെങ്കോട്ടയിലെത്തിയത്. മൽക്കാ ഗഞ്ച്, സബ്ജി മണ്ഡി, അജ്മേരി ഗേറ്റ് എന്നിവിടങ്ങളിലെല്ലാം ഉയർത്തിയിരുന്ന തടസ്സങ്ങൾ മറികടന്നു നഗരഭിത്തിയിൽ ദുർബലമായ ഭാഗത്തു ചെറിയൊരു ദ്വാരമുണ്ടാക്കിയാണ് പണ്ട് അവർ ഡൽഹിയിൽ പ്രവേശിച്ചത്.

ഇന്നും ആ ഭാഗം മോറി (ദ്വാരം) ഗേറ്റ് എന്നറിയപ്പെടുന്നു. പഞ്ചാബിൽനിന്നുള്ള ബസുകൾ ഡൽഹിയിലെത്തുന്നത് ഇന്നും മോറി ഗേറ്റിലെ ടെർമിനസിലാണ്. അന്നവർ കൊടി ഉയർത്തിയശേഷം ആഹ്ലാദം പങ്കുവയ്ക്കാൻ നഗരനിവാസികൾക്കു മധുരം വിതരണം ചെയ്ത സ്ഥലത്തെ പാലം ഇന്നും പൂൽ മിഠായി (മിഠായി പാലം) എന്നറിയപ്പെടുന്നു.

നഗരം പിടിച്ചെടുത്ത ശേഷം ചക്രവർത്തിയുമായി അന്നവർ സന്ധിയിലായി. അതിന്റെ ഭാഗമായാണ് ഗുരുക്കന്മാരുടെ സാന്നിധ്യത്താൽ പവിത്രമാക്കപ്പെട്ട സ്ഥലങ്ങളിൽ ഗുരുദ്വാരകൾ നിർമിക്കാൻ ചക്രവർത്തി ഷാം ആലം അവരെ അനുവദിച്ചത്. ഇന്ന് ഡൽഹിയിൽ കാണുന്ന ബംഗ്ലാ സാഹിബ്, ശീശ് ഗഞ്ച്, മോതിബാഗ്, റക്കബ്ഗഞ്ച് തുടങ്ങിയ മിക്ക ഗുരുദ്വാരകളും അന്ന് സർദാർ ബാഗേൽ സിങ് നിർമിച്ചവയാണ്.

Content Highlights: Red Fort, Tractor Rally

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com