ലൈംഗിക പീഡനം: പുതിയ നിർവചനത്തിന് സുപ്രീം കോടതി സ്‌റ്റേ
Mail This Article
ന്യൂഡൽഹി ∙ ശരീരത്തിൽ നേരിട്ടല്ലാതെ വസ്ത്രത്തിനു പുറത്തുകൂടി സ്പർശിച്ചതിനെ ലൈംഗിക പീഡനമായി കണക്കാക്കാനാവില്ലെന്നു നിരീക്ഷിച്ചു പോക്സോ കേസിലെ പ്രതിയെ വിട്ടയച്ച ബോംബെ ഹൈക്കോടതി നടപടി സുപ്രീംകോടതി സ്‌റ്റേ ചെയ്തു.
മാധ്യമ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ അറ്റോർണി ജനറൽ കെ.കെ. വേണുഗോപാൽ വിഷയം സുപ്രീം കോടതിയുടെ ശ്രദ്ധയിൽപെടുത്തുകയായിരുന്നു.
ഹൈക്കോടതി വിധി അപകടകരമായ കീഴ്‌വഴക്കം സൃഷ്‌ടിക്കുമെന്നു വേണുഗോപാൽ അറിയിച്ചു. കേസിൽ സുപ്രീം കോടതി ഇടപെടണമെന്നാവശ്യപ്പെട്ടു. തുടർന്നു ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ച് മഹാരാഷ്ട്ര സർക്കാരിനു നോട്ടിസയച്ചു.
12 വയസ്സുകാരിയെ പീഡിപ്പിച്ചെന്ന കേസിൽ 39 വയസ്സുകാരനു 3 വർഷം തടവുശിക്ഷ നൽകിയ സെഷൻസ് കോടതി വിധിയാണ് ഹൈക്കോടതിയുടെ നാഗ്പുർ ബെഞ്ച് റദ്ദാക്കിയത്. നേരിട്ടുള്ള സ്പർശനത്തിനു തെളിവില്ലാത്തതിനാൽ ശിക്ഷ ഒരു വർഷം തടവു മാത്രമാക്കി ചുരുക്കി. ഇതു സമൂഹമാധ്യമങ്ങളിലടക്കം വൻ ചർച്ചയ്ക്കു വഴിതെളിച്ചിരുന്നു.