‘നരേന്ദ്ര മോദി സ്റ്റേഡിയം, അദാനി എൻഡ്, റിലയൻസ് എൻഡ്, ജയ് ഷാ അധ്യക്ഷൻ’
Mail This Article
അഹമ്മദാബാദ് ∙ മൊട്ടേരയിൽ പുതുക്കിപ്പണിത സർദാർ പട്ടേൽ ക്രിക്കറ്റ് സ്റ്റേഡിയം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരിൽ പുനർനാമകരണം ചെയ്തു. ഇന്ത്യ – ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റിനു മുന്നോടിയായി രാഷ്ട്രപതി റാംനാഥ് കോവിന്ദ് സ്റ്റേഡിയം ഉദ്ഘാടനം ചെയ്തു.
ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായ ഇവിടെ 1.32 ലക്ഷം പേർക്കു കളി കാണാം. സ്റ്റേഡിയം ഉൾപ്പെടുന്ന 220 ഏക്കർ മേഖല സർദാർ പട്ടേൽ സ്പോർട്സ് എൻക്ലേവായി അറിയപ്പെടും. ഇവിടെ ഫുട്ബോൾ സ്റ്റേഡിയം, ഹോക്കി ഫീൽഡ്, അത്‌ലറ്റിക്സ് ട്രാക്ക്, ഇൻഡോർ നീന്തൽക്കുളം തുടങ്ങിയവയുടെ നിർമാണ പ്രവർത്തനങ്ങൾക്കും രാഷ്ട്രപതി ശിലയിട്ടു.
‘ഹം ദോ ഹമാരേ ദോ’ (നാം രണ്ട് നമുക്കു രണ്ട്) ഹാഷ്ടാഗുമായി പുനർനാമകരണത്തെ പരിഹസിച്ച് രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു. ‘‘എത്ര മനോഹരമായാണ് യാഥാർഥ്യം മറനീക്കുന്നത്. നരേന്ദ്ര മോദി സ്റ്റേഡിയം, അദാനി എൻഡ്, റിലയൻസ് എൻഡ്, ജയ് ഷാ അധ്യക്ഷനും’’ എന്നായിരുന്നു ട്വീറ്റ്.
സ്റ്റേഡിയത്തിലെ 2 ബോളിങ് എൻഡുകളുടെ പേര് അദാനി, റിലയൻസ് എന്നിങ്ങനെയാണ്. അമിത് ഷായുടെ മകൻ ജയ് ഷായാണ് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന്റെ ഇപ്പോഴത്തെ സെക്രട്ടറി.