വാക്സീൻ: സർക്കാർ നടപടിയിൽ ഡൽഹി ഹൈക്കോടതിക്ക് അതൃപ്തി
Mail This Article
ന്യൂഡൽഹി ∙ ഇന്ത്യയുടെ കോവിഡ് വാക്സീൻ ശേഷി പൂർണമായി ഉപയോഗപ്പെടുത്താത്തതിൽ ഡൽഹി ഹൈക്കോടതി അതൃപ്തി അറിയിച്ചു. വാക്സീൻ മറ്റു രാജ്യങ്ങൾക്കു വിൽക്കുകയോ സൗജന്യമായി നൽകുകയോ ചെയ്യുന്നുണ്ട്. സ്വന്തം ആളുകളെ പൂർണമായി കുത്തിവയ്ക്കുന്നില്ലെന്നും കോടതി വിമർശിച്ചു. അടിയന്തര പ്രാധാന്യം മനസ്സിലാക്കി ഉത്തരവാദിത്തം കാട്ടണമെന്നു കോടതി ഓർമിപ്പിച്ചു.
60 വയസ്സിനു മുകളിലുള്ളവരും 45–59 വയസ്സിന് ഇടയിലുള്ള ഗുരുതര രോഗബാധിതരും എന്ന മുൻഗണന നിർണയിച്ചതിനു പിന്നിലെ മാനദണ്ഡം വിശദീകരിക്കാൻ കേന്ദ്ര സർക്കാരിനോട് ജസ്റ്റിസുമാരായ വിപിൻ സാംഘി, രേഖ പാല്ലി എന്നിവരടങ്ങിയ ബെഞ്ച് ആവശ്യപ്പെട്ടു.
ഇന്ത്യയിൽ വിതരണം ചെയ്യുന്ന കോവാക്സീൻ, കോവിഷീൽഡ് എന്നിവയുടെ ഉൽപാദകരോടു നിർമാണ ശേഷി സംബന്ധിച്ച വിവരം അറിയിക്കാനും നിർദേശിച്ചു.
മുൻഗണന അനുസരിച്ചു ഡൽഹി ഹൈക്കോടതിയിലെ അഭിഭാഷകരിൽ എത്ര പേർക്കു വാക്സീൻ ലഭിക്കും എന്നു കോടതിയെ അറിയിക്കാൻ ഡൽഹി ഹൈക്കോടതി ബാർ അസോസിയേഷനോട് ആവശ്യപ്പെട്ടു.