ADVERTISEMENT

ന്യൂഡൽഹി ∙ ഇന്ത്യയും ഫ്രാൻസും തമ്മിൽ സർക്കാർ തലത്തിൽ നടപ്പാക്കിയ റഫാൽ യുദ്ധവിമാന ഇടപാടിൽ വൻ ക്രമക്കേടു നടന്നുവെന്ന പരാതി സംബന്ധിച്ച് ഫ്രാൻസിൽ ജുഡീഷ്യൽ അന്വേഷണം ആരംഭിച്ചു. യുദ്ധവിമാന ഇടപാടിനെക്കുറിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദി ഒൗദ്യോഗിക പ്രഖ്യാപനം നടത്തുന്നതിനു രണ്ടാഴ്ച മുൻപ്, അതുമായി ബന്ധപ്പെട്ട വിവരങ്ങൾ റഫാൽ നിർമാതാക്കളായ ഡാസോ ഏവിയേഷനും അനിൽ അംബാനിയുടെ റിലയൻസ് കമ്പനിക്കും ലഭിച്ചുവെന്ന ഗുരുതര ആരോപണത്തിന്റെ അടിസ്ഥാനത്തിലാണിത്. അഴിമതി, കള്ളപ്പണം വെളുപ്പിക്കൽ, സ്വജനപക്ഷപാതം എന്നിവയിലൂന്നിയാണ് അന്വേഷണം. 

ഫ്രഞ്ച് ഓൺലൈൻ മാധ്യമമായ മീഡിയപാർട്ടിന്റെ റിപ്പോർട്ടുകൾ ആധാരമാക്കി, അഴിമതി വിരുദ്ധ സന്നദ്ധ സംഘടനയായ ‘ഷേർപ’ ആണ് പരാതി നൽകിയത്. ഇന്ത്യൻ വ്യോമസേനയ്ക്കായി 36 റഫാൽ യുദ്ധവിമാനങ്ങൾ വാങ്ങുന്ന ഇടപാടിൽ വ്യാപക ക്രമക്കേട് നടന്നുവെന്ന കോൺഗ്രസിന്റെ ആരോപണത്തിനു ശക്തി പകരുന്നതാണു ഫ്രാൻസിന്റെ നടപടി. 

പ്രഖ്യാപനം ഏപ്രിൽ 10ന്;ധാരണാപത്രം മാർച്ച് 26ന്

126 റഫാൽ വിമാനങ്ങൾക്കായി യുപിഎ സർക്കാരിന്റെ കാലത്ത് ഇന്ത്യയും ഫ്രാൻസും നടത്തിയ പ്രാഥമിക ഇടപാടുകൾ റദ്ദാക്കി, 36 വിമാനങ്ങൾ വാങ്ങുമെന്ന് 2015 ഏപ്രിൽ 10നു പാരിസിൽ പ്രധാനമന്ത്രി മോദി പ്രഖ്യാപിച്ചു. എന്നാൽ,  ഇതുമായി ബന്ധപ്പെട്ട ധാരണാപത്രം 2015 മാർച്ച് 26നു ഡാസോ ഏവിയേഷനും റിലയൻസ് ഡിഫൻസ് ലിമിറ്റഡും തമ്മിൽ ഒപ്പിട്ടുവെന്ന വിവരമാണ് ഇപ്പോൾ പുറത്തുവന്നത്. 

കേന്ദ്ര സർക്കാരിനെ സ്വാധീനിക്കാൻ ശ്രമം

ഇരു കമ്പനികളും ചേർന്ന് രൂപം നൽകിയ സംയുക്ത സംരംഭത്തിൽ (ഡാസോ റിലയൻസ് എയ്റോസ്പേസ് ലിമിറ്റഡ്) 94% മുതൽമുടക്ക് നടത്തിയ ഡാസോ പക്ഷേ, 51 % ഓഹരി റിലയൻസിനു നൽകാൻ തയാറായി. റിലയൻസിനു കേന്ദ്ര സർക്കാരിലുള്ള സ്വാധീനം മുതലെടുക്കാനായിരുന്നു ഇത്. ഇന്ത്യൻ സർക്കാരിന്റെ നിർബന്ധത്തിനു വഴങ്ങിയാണു റിലയൻസുമായി കൈകോർക്കാൻ തീരുമാനിച്ചതെന്നു കരാർ ഒപ്പിടുന്ന വേളയിൽ ഫ്രഞ്ച് പ്രസിഡന്റായിരുന്ന ഫ്രാൻസ്വ ഒലോൻദ് 2018 ൽ വെളിപ്പെടുത്തിയിരുന്നു. 

English Summary: France Inquiry Into Rafale Deal Revives Political Controversy In India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com