ADVERTISEMENT

ന്യൂഡൽഹി ∙ കോൺഗ്രസിന്റെ പ്രവർത്തനരീതിയിൽ അടിമുടി മാറ്റം വരുത്താൻ വേണ്ടിയുള്ള ചർച്ചകൾക്കു പാർട്ടി ദേശീയ നേതൃത്വം തുടക്കമിട്ടു. തിരഞ്ഞെടുപ്പു തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ മുന്നോട്ടുവച്ച നിർദേശങ്ങൾ ചർച്ച ചെയ്യാൻ മുതിർന്ന നേതാവ് എ.കെ. ആന്റണി, എഐസിസി ജനറൽ സെക്രട്ടറിമാരായ പ്രിയങ്ക ഗാന്ധി, കെ.സി. വേണുഗോപാൽ എന്നിവരുമായി പാർട്ടി പ്രസിഡന്റ് സോണിയ ഗാന്ധി കൂടിക്കാഴ്ച നടത്തി. 

സംഘടനാതലത്തിൽ താഴേത്തട്ട് മുതലുള്ള മാറ്റങ്ങളാണു പ്രശാന്ത് കിഷോർ നിർദേശിച്ചിട്ടുള്ളത്. സോണിയ, പ്രിയങ്ക, രാഹുൽ, വേണുഗോപാൽ എന്നിവരുമായി അടുത്തിടെ പ്രശാന്ത് കൂടിക്കാഴ്ച നടത്തിയിരുന്നു. ലോക്സഭയിലേക്ക് 2024ൽ നടക്കുന്ന തിരഞ്ഞെടുപ്പിനുള്ള പാർട്ടി തന്ത്രങ്ങൾക്കു രൂപം നൽകാൻ പ്രശാന്ത് കിഷോറിന്റെ  സേവനം ഉപയോഗിക്കുന്നത് കോൺഗ്രസിന്റെ പരിഗണനയിലുണ്ട്. അങ്ങനെ വന്നാൽ തിരഞ്ഞെടുപ്പ് തന്ത്ര രൂപീകരണത്തിനായി അദ്ദേഹത്തിനു കീഴിൽ പാർട്ടിയിൽ പ്രത്യേക വിഭാഗം രൂപീകരിക്കുമെന്നാണു വിവരം. പ്രശാന്തുമായി കൈകോർക്കാനുള്ള നീക്കങ്ങൾക്കു പ്രിയങ്കയാണു മുൻകയ്യെടുക്കുന്നത്. 

പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ബിജെപിയെയും വീഴ്ത്താൻ നിലവിലെ രീതിയിലുള്ള പ്രവർത്തനം മതിയാകില്ലെന്ന വാദം കോൺഗ്രസിനുള്ളിൽ ശക്തമാണ്. പ്രസിഡന്റിനെ സഹായിക്കാൻ വർക്കിങ് പ്രസിഡന്റുമാരെയോ വൈസ് പ്രസിഡന്റുമാരെയോ നിയമിച്ച് പാർട്ടി ഘടനയിലടക്കം മാറ്റങ്ങൾ വേണമെന്ന ആവശ്യവുമുണ്ട്. മാറ്റങ്ങൾ കാര്യക്ഷമമായി നടപ്പാക്കാനും പാർട്ടിയുടെ പ്രതിഛായ മെച്ചപ്പെടുത്താനും പ്രശാന്തിന്റെ സേവനം ഗുണം ചെയ്യുമെന്നാണു നേതൃത്വത്തിന്റെ വിലയിരുത്തൽ. 

ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ തൃണമൂലിന്റെ വിജയത്തിനു തന്ത്രങ്ങളൊരുക്കിയ പ്രശാന്ത് കിഷോർ കോൺഗ്രസിലെത്തുന്നത് ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി ബിജെപിക്കെതിരെ ഐക്യ പ്രതിപക്ഷ നിര രൂപീകരിക്കാനുള്ള ശ്രമങ്ങൾക്കും ഊർജം പകരും. കോൺഗ്രസിനും മമത ബാനർജിക്കുമിടയിൽ ഐക്യം ഊട്ടിയുറപ്പിക്കാനും പ്രശാന്തിന്റെ സാന്നിധ്യം സഹായിക്കും.

English Summary: Prashant Kishor to prepare strategies for Congress

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com