ചെന്നൈ ∙ ജയലളിതയുടെ മരണത്തിൽ ദുരൂഹത ആരോപിക്കുന്ന മുൻ മുഖ്യമന്ത്രി പനീർസെൽവത്തെ രൂക്ഷമായി വിമർശിച്ചു ഡിഎംകെ വർക്കിങ് പ്രസിഡന്റ് സ്റ്റാലിൻ രംഗത്ത്. മുഖ്യമന്ത്രിയായിരുന്നപ്പോൾ പനീർസെൽവം ഇക്കാര്യത്തിൽ ഒരു ദുരൂഹതയും കണ്ടില്ല. അധികാരത്തിന്റെ സുഖം നഷ്ടമായപ്പോൾ പെട്ടെന്നു നിലപാട് മാറ്റി. മുഖ്യമന്ത്രിയായിരുന്നപ്പോൾ ഇക്കാര്യം അന്വേഷിക്കാൻ എന്തു നടപടിയെടുത്തുവെന്നു വ്യക്തമാക്കണം.
ഇതിന്റെ പേരിൽ നടത്തുന്ന രാഷ്ട്രീയ നാടകങ്ങൾ ജനം കണ്ടുകൊണ്ടിരിക്കുകയാണ്.
സ്വത്തുകേസിൽ ജയലളിതയടക്കം നാലു പ്രതികളും കുറ്റക്കാരാണെന്ന കോടതി വിധിയെ തുടർന്നാണ് ഓഫിസുകളിൽ നിന്നും മറ്റും ജയയുടെ ചിത്രങ്ങൾ നീക്കണമെന്നാവശ്യപ്പെട്ടത്. ഇതിനെതിരെ പനീർസെൽവം രംഗത്തുവന്നതു രാഷ്ട്രീയലാഭം ലക്ഷ്യമിട്ടാണെന്നും ആരോപിച്ചു.
പുതിയ സംഘടനയുടെ സെക്രട്ടറി ഞാൻ തന്നെ: ദീപ ജയകുമാർ
ചെന്നൈ ∙ ജയലളിതയുടെ സഹോദരപുത്രിയായ ദീപ ജയകുമാർ ആരംഭിച്ച രാഷ്ട്രീയ സംഘടന ‘എംജിആർ അമ്മ ദീപ പേരവൈ’യുടെ സെക്രട്ടറി സ്ഥാനം അവർ തന്നെ വഹിക്കും. നേരത്തേ ട്രഷറർ ആകുമെന്നു പറഞ്ഞിരുന്നതാണു ദീപ ഇന്നലെ തിരുത്തിയത്. മറ്റു ഭാരവാഹികളുടെ പട്ടിക ഇന്നു പുറത്തിറക്കും.
പനീർസെൽവവുമായി യോജിച്ചു പ്രവർത്തിക്കുന്ന കാര്യം ആലോചിക്കുമെന്നു ദീപ സൂചന നൽകി. രാഷ്ട്രീയ പ്രവേശനം തടയാൻ ശ്രമിച്ചതാരാണെന്ന് ഇപ്പോൾ പറയുന്നില്ലെന്നും അണ്ണാ ഡിഎംകെയുടെ യഥാർഥ പ്രവർത്തകർ തന്നോടൊപ്പമാണെന്നും അവർ പറഞ്ഞു.