ചെന്നൈ ∙ തമിഴ്നാട്ടിൽ മുസ്‌ലിം പള്ളികളോടു ചേർന്ന് ശരീഅത്ത് കോടതികൾ പ്രവർത്തിക്കുന്നതു മദ്രാസ് ഹൈക്കോടതി തടഞ്ഞു. മതസ്ഥാപനങ്ങളും ആരാധനാ കേന്ദ്രങ്ങളും ആത്മീയവും മതപരവുമായ കാര്യങ്ങൾക്കു മാത്രമുള്ളതാണെന്നു നിരീക്ഷിച്ച ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ, ജസ്റ്റിസ് എം. സുന്ദർ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്.
ചെന്നൈ അണ്ണാശാലയിലെ പള്ളിയോടു ചേർന്നു മക്ക മസ്ജിദ് ശരീഅത്ത് കൗൺസിൽ പ്രവർത്തിക്കുന്നതായി ചൂണ്ടിക്കാട്ടി പ്രവാസിയായ അബ്ദുൽ റഹ്മാൻ എന്നയാളാണു പൊതുതാൽപര്യ ഹർജി സമർപ്പിച്ചത്.
വൈവാഹിക കാര്യങ്ങളിൽ കൗൺസിൽ സാധാരണ കോടതി പോലെയാണു പ്രവർത്തിക്കുന്നത്. ഇൗ സംവിധാനം ഒട്ടേറെ വിശ്വാസികളുടെ ജീവിതത്തെ ബാധിച്ചിട്ടുണ്ട്. താനും അത്തരമൊരു വിധിയുടെ ഇരയാണ്. തനിക്കു ഭാര്യയുമായി ഒത്തുതീർപ്പിലെത്തണമെന്ന് ആഗ്രഹമുണ്ടായിരുന്നു.
എന്നാൽ, തലാഖ് തീരുമാനത്തിൽ ഒപ്പിടേണ്ടി വന്നതായും ഇതോടെ വിവാഹബന്ധം വേർപെടുത്തി ശരീഅത്ത് കൗൺസിൽ ഉത്തരവിട്ടതായും ഹർജിക്കാരൻ പരാതിപ്പെട്ടു. ഈ വാദങ്ങൾ അംഗീകരിച്ചാണു കോടതി ഉത്തരവ്.