വനിതാ കോളജിലെ ആർത്തവ പരിശോധന: മൂന്നു പേർക്ക് സസ്പെന്ഷൻ
Mail This Article
അഹമ്മദാബാദ് ∙ ഗുജറാത്തില്‍ വിദ്യാര്‍ഥിനികള്‍ക്ക് ആര്‍ത്തവ പരിശോധന നടത്തിയെന്ന പരാതിയില്‍ മൂന്നുപേര്‍ക്ക് സസ്പെന്‍ഷന്‍. കച്ചിലുള്ള ശ്രീ സഹജാനന്ദ് ഗേൾസ് ഇൻസ്റ്റിറ്റ്യൂട്ടിലെ (എസ്എസ്ജിഐ) മൂന്നു വനിതാ ജീവനക്കാരെയാണ് അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തത്. വനിതാ കോളജ് പ്രിൻസിപ്പൽ, ഹോസ്റ്റൽ വാർഡൻ, 2 ഹോസ്റ്റൽ അസിസ്റ്റന്റുമാർ എന്നിവർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.
ദേശീയ വനിതാ കമ്മിഷന്‍ വിദ്യാര്‍ഥിനികളുടെ മൊഴിയെടുത്തു. പരിശോധനയ്ക്ക് വിധേയരായ 68 പേരില്‍ 44 പേരെ കമ്മിഷന്‍ കണ്ടു. ആര്‍ത്തവ സമയത്ത് കിടക്കകളില്‍ കിടക്കരുതെന്നും ഭക്ഷണശാലയില്‍ പ്രവേശിക്കരുതെന്നും എഴുതി വാങ്ങുന്നതായി വിദ്യാര്‍ഥിനികള്‍ അറിയിച്ചു. വെള്ളിയാഴ്ചയാണ് രാജ്യത്തെ നാണംകെടുത്തുന്ന ആര്‍ത്തവപരിശോധന നടന്നത്. സ്വാമിനാരായൺ ആരാധനാ വിഭാഗം നടത്തുന്ന ക്ഷേത്രത്തോടു ചേർന്നു പ്രവർത്തിക്കുന്ന കോളജിൽ ആർത്തകാലത്തു പെൺകുട്ടികളെ ക്ഷേത്രപരിസരത്തും ഹോസ്റ്റൽ അടുക്കളയിലും വിലക്കിയിരുന്നു. ഇതു ലംഘിച്ചെന്നാരോപിച്ചായിരുന്നു പ്രിൻസിപ്പൽ റീത്ത റാണിംഗയുടെ നിർദേശപ്രകാരം പരിശോധന.
പരാതിയുമായി പോയാൽ ഹോസ്റ്റലിൽ നിന്നു പുറത്താക്കുമെന്നും ക്ഷേത്രവിശ്വാസവുമായി ബന്ധപ്പെട്ട വിലക്കുകൾ ലംഘിച്ചതിനു നടപടിയുണ്ടാവുമെന്നും അധികൃതർ ഭീഷണിപ്പെടുത്തി. കോളജിൽ അന്യായമായി ഒന്നും സംഭവിച്ചിട്ടില്ലെന്നു വ്യക്തമാക്കുന്ന കത്തിൽ നിർബന്ധിച്ച് ഒപ്പിടുവിച്ചതായും ആരോപണമുണ്ട്. ബിരുദ കോളജിൽ 1500 വിദ്യാർഥിനികളുള്ളതിൽ 68 പേരാണ് ഹോസ്റ്റലിൽ താമസിച്ചിരുന്നത്.
English Summary: Gujarat College Girls Made To Strip To Detect Menstruation: Suspension for three