നഗ്നരാക്കി ആർത്തവ പരിശോധന: പ്രിൻസിപ്പൽ ഉൾപ്പെടെ നാലുപേർ അറസ്റ്റിൽ
Mail This Article
അഹമ്മദാബാദ് ∙ പെണ്‍കുട്ടികളുടെ അടിവസ്ത്രം വരെ അഴിപ്പിച്ച് ആർത്തവ പരിശോധന നടത്തിയെന്ന് ആരോപിച്ച് ശ്രീ സഹജാനന്ദ് ഗേൾസ് ഇൻസ്റ്റിറ്റ്യൂട്ടിലെ 60 വിദ്യാർഥിനികൾ നൽകിയ പരാതിയിൽ കോളജ് പ്രിൻസിപ്പൽ ഉൾപ്പെടെ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.
പ്രിൻസിപ്പൽ റീത്ത റാണിംഗ, ഹോസ്റ്റൽ റെക്ടർ രമിലബെൻ ഹിരാനി, കോളജ് പ്യൂൺ നൈന ഗൊരാസിയ, അനിത ചൗഹാൻ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ശനിയാഴ്ച പ്രിൻസിപ്പൽ റാണിംഗ, ഹിരാനി, ഗൊരാസിയ എന്നിവരെ സസ്പെൻഡ് ചെയ്തിരുന്നു. സംഭവത്തിൽ പൊലീസ് എഫ്‌ഐആർ ഫയൽ ചെയ്തതിനെ തുടർന്നാണ് അറസ്റ്റ്.
സംഭവം വിവാദമായതിനെ തുടര്‍ന്നു ദേശീയ വനിതാ കമ്മിഷന്‍ ഞായറാഴ്ച ഹോസ്റ്റലില്‍ എത്തി കുട്ടികളുമായി ചര്‍ച്ച നടത്തിയിരുന്നു. ആര്‍ത്തവമുള്ള പെണ്‍കുട്ടികള്‍ മറ്റു കുട്ടികള്‍ക്കൊപ്പം ഇരുന്ന് ആഹാരം കഴിക്കരുതെന്നു ഹോസ്റ്റല്‍ നിയമമുണ്ട്.
ക്ഷേത്രത്തോടു ചേർന്നു പ്രവർത്തിക്കുന്ന കോളജിൽ ആർത്തവകാലത്തു പെൺകുട്ടികളെ ക്ഷേത്രപരിസരത്തും ഹോസ്റ്റൽ അടുക്കളയിലും വിലക്കിയിരുന്നു. ഇതു ലംഘിച്ചെന്നാരോപിച്ചായിരുന്നു പ്രിൻസിപ്പൽ റീത്ത റാണിംഗയുടെ നിർദേശപ്രകാരം പരിശോധന.
English Summary: Menstruation check: Gujarat college principal, rector among 4 arrested