കാണാതായ സഹോദരിമാർ കൈലാസത്തിൽ; നിത്യാനന്ദയ്ക്കൊപ്പം 'ചട്നി മ്യൂസിക്'
Mail This Article
അഹമ്മദാബാദ്∙ വിവാദ ആൾദൈവം നിത്യാനന്ദയെക്കുറിച്ച് കൂടുതൽ വെളിപ്പെടുത്തലുകളുമായി പൊലീസ്. ആശ്രമത്തിൽ നിന്നും കാണാതായ രണ്ടു സഹോദരിമാര്‍ നിത്യാനന്ദയ്ക്കൊപ്പം കൈലാസത്തിലുണ്ടെന്ന് ഗുജറാത്ത് പൊലീസ് പറയുന്നു. താൻ ഒരു കരീബിയൻ ദ്വീപ് വാങ്ങിയെന്നും അതിനു കൈലാസം എന്ന് പേരിട്ടെന്നും നിത്യാനന്ദ കഴിഞ്ഞ വർഷം വെളിപ്പെടുത്തിയിരുന്നു.
നിത്യാനന്ദയ്ക്കൊപ്പമുള്ള സഹോദരിമാർ ചട്ണി മ്യൂസിക്കിൽ (ഇന്ത്യൻ-കരീബിയൻ സമൂഹത്തിൽ പ്രചാരത്തിലുള്ള ഒരു സംഗീതരൂപം) അടക്കം പ്രാവീണ്യം നേടിയതായും ഗുജറാത്ത് പൊലീസ് വെളിപ്പെടുത്തി. ഇവരിൽ മൂത്തയാൾക്ക് കൈലാസത്തിലെ ഭരണപരമായ കാര്യങ്ങളിലടക്കം പ്രധാന പങ്കുള്ളതായും റിപ്പോർട്ടുകളുണ്ട്. എന്നാല്‍ പെൺകുട്ടികൾ പറയുന്നതും അവരുടെ പിതാവ് നൽകിയ പരാതിയും തമ്മിൽ ധാരാളം പൊരുത്തക്കേടുകളുണ്ടെന്നും പൊലീസ് പറഞ്ഞതായി ഒരു ദേശീയമാധ്യമം റിപ്പോർട്ട് ചെയ്തു.
നിത്യാനന്ദയ്ക്കെതിരെ ഇന്റർപോളിന്റെ റെഡ് കോർണർ നോട്ടിസ് പുറപ്പെടുവിക്കാൻ നീക്കം നടത്തിയെങ്കിലും വിജയിച്ചിരുന്നില്ല. ഏത് രാജ്യത്തിന്റെ ഉടമ്പടി പ്രകാരമാണ് പെൺകുട്ടികളെ ഇന്ത്യയിലേക്ക് കൈമാറേണ്ടതെന്നു വ്യക്തതയില്ലെന്നും പൊലീസ് പറയുന്നു. 2015 മുതൽ നിത്യാനന്ദയുടെ ആശ്രമത്തിലാണ് ഈ പെൺകുട്ടികൾ താമസിച്ചിരുന്നത്.
2015 മുതൽ നിത്യാനന്ദയുടെ അഹമ്മദാബാദിലെ ആശ്രമത്തിലുള്ള രണ്ട് പെൺമക്കളെ കാണാനില്ലെന്നും തട്ടിക്കൊണ്ടുപോയെന്നും ആരോപിച്ചാണ് ഇവരുടെ പിതാവ് പരാതി നൽകിയത്. 2019 നവംബറിൽ ഗുജറാത്ത് ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ് ഹർജിയും ഫയൽ ചെയ്തിരുന്നു. എന്നാൽ സ്വന്തം അച്ഛനെതിരെ സംസാരിച്ചുകൊണ്ട് പെൺകുട്ടികളുടെ വിഡിയോ പുറത്തുവന്നിരുന്നു.
English Summary : ‘Chutney music’, ‘Missing sisters’ in Nithyananda’s private haven