ADVERTISEMENT

ന്യൂഡൽഹി ∙ നടൻ സുശാന്ത് സിങ്ങിന്റെ മരണത്തിനു പിന്നാലെ ഏറ്റവും ചർച്ചയായതു ബോളിവുഡിലെ സ്വജനപക്ഷപാതമായിരുന്നു. ഇതിനെ പിന്തുണച്ച്, പ്രതിഭാധനരായ അഭിനേതാക്കളെ ചില പ്രമുഖ വ്യക്തികൾ മാറ്റിനിർത്തുകയാണെന്ന് നടി കങ്കണ റണൗട്ട് ആരോപിച്ചതു വലിയ ചർച്ചയായി. അന്തരിച്ച നടി ശ്രീദേവിയുടെ മരണവുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ അടങ്ങിയ പോസ്റ്റ്മോർട്ടം റിപ്പോർട്ട് കങ്കണ പുറത്തുവിട്ടെന്നാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ പുതിയ വിവാദം.

യുഎഇ ആരോഗ്യ മന്ത്രാലയത്തിന്റെ ലെറ്റർ പാഡിനു സമാനമായ പേപ്പറില്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് അച്ചടിച്ചിരിക്കുന്ന തരത്തിലാണു പ്രചരിക്കുന്നത്. 2018 ഫെബ്രുവരി 24നാണ് ശ്രീദേവിയെ ദുബായിലെ ഹോട്ടൽ മുറിയിലെ ബാത്ത് ടബിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. കൊക്കെയ്ൻ, വിസ്കി എന്നിവ ബലമായി നൽകി. തലയില്‍ ഉൾപ്പെടെ മൂന്നിടത്ത് മുറിവുകളുണ്ടായിരുന്നു. സ്വാഭാവിക മരണമല്ലെന്നും ബാഹ്യ വിഷവസ്തുക്കളിൽ നിന്നുള്ള പ്രതിപ്രവർത്തനങ്ങൾ മൂലമാണെന്നും പൾ‌സ് ഇല്ലാതെയാണു ശ്രീദേവിയെ ബാത്ത് ടബിൽ ഇട്ടതെന്നും ‘പോസ്റ്റ്മോർട്ടം റിപ്പോർട്ടി’ൽ‌ പറയുന്നു.

സുശാന്ത് സിങ് രാജപുത്തിന്റെ ആരാധകരുടെ പേജുകളിൽ ഉൾപ്പെടെ വ്യാപകമായി ഇതു ഷെയർ ചെയ്യപ്പെടുന്നുണ്ട്. എന്നാൽ ഈ പോസ്റ്റ്മോർട്ടം റിപ്പോർട്ട് വ്യാജമാണെന്ന് ഇംഗ്ലിഷ് മാധ്യമമായ ഇന്ത്യ ടു‍ഡെയുടെ ആന്റി ഫേക്ക് ന്യൂസ് വാർ റൂം (എഎഫ്ഡബ്ല്യുഎ) കണ്ടെത്തി. കങ്കണ ഇത്തരത്തിൽ ഒരു രേഖയും പുറത്തുവിട്ടിട്ടില്ലെന്നും ശ്രീദേവിയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് എന്ന പേരിൽ പ്രചരിക്കുന്നത് യുഎഇ സർക്കാരിന്റെ ആധികാരിക ഉറവിടങ്ങളൊന്നും പങ്കുവച്ചിട്ടില്ലെന്നുമാണ് അവരുടെ കണ്ടെത്തൽ.

വാചകങ്ങളിലെ വ്യാകരണ, അക്ഷര പിശകുകൾ തന്നെ അതിന്റെ ആധികാരികതയെ ചോദ്യം ചെയ്യുന്നതായി എഎഫ്ഡബ്ല്യുഎ പറയുന്നു. ഇങ്ങനെ ഒരു റിപ്പോർട്ടിനെ സംബന്ധിച്ച് ഒരു മാധ്യമവും റിപ്പോർട്ട് ചെയ്തിട്ടില്ല. ശ്രീദേവിയുടെ മരണത്തിന് രണ്ടു ദിവസങ്ങൾക്കു ശേഷം, ബോധം നഷ്ടപ്പെട്ടതിനെ തുടർന്ന് ബാത്ത് ടബിൽ മുങ്ങിയാണ് അവർ മരിച്ചതെന്ന് യുഎഇ സ്ഥിരീകരിച്ചെന്നും എഎഫ്ഡബ്ല്യുഎ വ്യക്തമാക്കി. ഇതു സംബന്ധിച്ച യഥാർഥ രേഖകളും പങ്കുവച്ചിട്ടുണ്ട്.

English Summary: Fact Check: Did Kangana release Sridevi's autopsy report with sensational details?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com