സ്മിത മേനോൻ പങ്കെടുത്തെന്ന പരാതി; പ്രധാനമന്ത്രിയുടെ ഓഫിസ് റിപ്പോർട്ട് തേടി
Mail This Article
ന്യൂഡല്‍ഹി∙ കേന്ദ്ര വിദേശകാര്യസഹമന്ത്രി വി. മുരളീധരന്റെ അറിവോടെ ചട്ടം ലംഘിച്ച് പിആര്‍ കമ്പനി മാനേജര്‍ സ്മിത മേനോന് 2019 നവംബറില്‍ അബുദാബിയില്‍ നടന്ന ഇന്ത്യന്‍ ഓഷ്യന്‍ റിം അസോസിയേഷന് മന്ത്രിതല സമ്മേളനത്തില്‍ പങ്കെടുത്തുവെന്ന കാട്ടി ലോക് താന്ത്രിക് യുവജനതാ ദള്‍ ദേശീയ പ്രസിഡണ്ട് സലീം മടവൂര്‍ നല്കിയ പരാതിയില്‍ പ്രധാനമന്ത്രിയുടെ ഓഫിസ് വിദേശകാര്യ വകുപ്പില്‍നിന്നു വിശദീകരണം തേടി. വിദേശകാര്യ വകുപ്പ് ജോയിന്റ് സെക്രട്ടറി, പാസ്പോര്‍ട്ട് സേവാ പ്രോഗ്രാം ആന്‍ഡ് ചീഫ് പാസ്പോര്‍ട്ട് ഓഫിസര്‍, അരുണ്‍ കെ. ചാറ്റര്ജിയില്നിന്നാണ് റിപ്പോര്‍ട്ട് തേടിയത്.
അബുദാബിലെ യോഗത്തില്‍ നയതന്ത്ര പ്രതിനിധിയോ ഔദ്യോഗിക പ്രതിനിധിയോ അല്ലാത്ത സ്മിത മേനോന് പങ്കെടുത്തുവെന്ന് ഫോട്ടോ സഹിതമാണ് സലിം മടവൂര്‍ പരാതി നല്‍കിയത്. ഇന്ത്യന്‍ സംഘത്തിന്റെ ഭാഗമല്ല സ്മിതയെന്ന് വിവരാവകാശ പ്രകാരം ഇന്ത്യന്‍ എംബസി മറുപടി നല്‍കിയിട്ടുണ്ടെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഏതു സാഹചര്യത്തിലാണ് ഇവര്‍ പങ്കെടുത്തതെന്നു പരിശോധിക്കണമെന്ന് സലിം മടവൂര്‍ ആവശ്യപ്പെട്ടു.
മന്ത്രാലയങ്ങള്‍ ഇത്തരത്തിലുള്ള നടപടികള്‍ സ്വീകരിച്ചാല്‍ ഔദ്യോഗിക രഹസ്യങ്ങള്‍ പുറത്തുപോകും. വി. മുരളീധരന് പ്രോട്ടോക്കോള്‍ ചട്ടങ്ങള്‍ ലംഘിച്ചുവെന്നും അന്വേഷണം നടത്തണമെന്നും പ്രധാനമന്ത്രിക്കു നല്കിയ പരാതിയില്‍ സലിം മടവൂര്‍ ആവശ്യപ്പെടുന്നു.
English Summary: PMO seeks report over protocol violation by minister V Muraleedharan