മഞ്ഞുമൂടി അറബിക്കടൽ, കാറ്റും ദുർബലം; തുലാവർഷം ഇനിയും വൈകും?
Mail This Article
പാലക്കാട്∙ കാറ്റിന്റെ ശക്തി കുറയുകയും അറബിക്കടലിൽ അസാധാരണ രീതിയിൽ മഞ്ഞുമൂടുകയും ചെയ്തത് തുലാവർഷം ഇനിയും വൈകുമെന്നതിന്റെ സൂചനയെന്ന് ഒടുവിലത്തെ നിരീക്ഷണം. ശാന്തസമുദ്രത്തിൽ പെട്ടന്നുണ്ടായ ചില മാറ്റങ്ങളാണ് ഈ സാഹചര്യത്തിന് വഴിയൊരുക്കിയതെന്ന് ഗവേഷകർ പറയുന്നു.
കാറ്റ് ദുർബലമായതോടെ കടൽവെള്ളം ബാഷ്പീകരിച്ചുപോകുന്നത് കുറയുകയും അന്തരീക്ഷത്തിൽ വ്യാപകമായി രൂപപ്പെട്ട ജലത്തുള്ളികൾ കടൽമേഖലയിൽ മഞ്ഞായി മാറിയെന്നുമാണ് നിഗമനം. ബോട്ടും തോണികളും പരസ്പരം കാണാൻ കഴിയാത്തവിധത്തിൽ രാവിലെയും വൈകിട്ടും കടൽ മഞ്ഞിൽ മൂടുന്നതായി മത്സ്യത്തൊഴിലാളികളും പറയുന്നു. ഇങ്ങനെയൊരു സാഹചര്യം അവരുടെ ഒാർമയിലില്ല. ഈ അന്തരീക്ഷം നേരിയതോതിൽ കരയിലേക്കും വ്യാപിച്ചിട്ടുണ്ട്. കാലവർഷസീസണിൽ പതിവിൽ കൂടുതൽ മഴലഭിച്ചത് അന്തരീക്ഷത്തിലെ ജലകണികകളുടെ എണ്ണം വർധിപ്പിച്ചു.
സാധാരണഗതിയിൽ ഇവ തുലവർഷമായി മാറേണ്ടതാണെങ്കിലും കാറ്റ് ശക്തികുറഞ്ഞതോടെ മഞ്ഞായി പരിണമിക്കുകയാണ്. അതോടെ അന്തരീക്ഷം മൂടിക്കെട്ടിയ സ്ഥിതിയിലായി. ശൂന്യമായ അന്തരീക്ഷത്തിലേ തുലവർഷം സ്വാഭാവിക രീതിയിൽ ഉണ്ടാകൂവെന്ന് കലാവസ്ഥഗവേഷകനായ ഡോ. എം.കെ.സതീഷ്കുമാർ പറഞ്ഞു. നിലവിലെ ഘടകങ്ങൾ അതിനു തടസമായതിനാൽ തുലാവർഷത്തിന്റെ ഗതിയും ശക്തിയും എത്രമാത്രമായിരിക്കുമെന്നതിൽ ഗവേഷകർക്കിടയിൽ ആഴയക്കുഴപ്പമുണ്ട്. സംസ്ഥാനത്ത് തുലാവർഷം സാധാരണ തെക്കൻ ജില്ലകളിലാണ് ശക്തമാകാറുള്ളത്. ഇപ്പോഴത്തെ സാഹചര്യത്തിൽ അതിൽ മാറ്റം വരാനുള്ള സാധ്യതയും തള്ളിക്കളയുന്നില്ല.
ശാന്തസമുദ്രത്തിൽ കഠിനമായ തണുപ്പും ശക്തമായ ചൂടും ഇടകലർന്ന ലാലിന പ്രതിഭാസമാണ് ഇപ്പോഴത്തെ അന്തരീക്ഷമാറ്റത്തിന് കാരണം. ഒാസ്ട്രേലിയയുടെയും ന്യൂസീലൻഡിന്റെയും കിഴക്കുഭാഗത്തുനിന്ന് രൂപപ്പെട്ടുവരുന്ന കാറ്റാണ് തുലാവർഷത്തിന്റെ ഗതി നിർണയിക്കുന്നത്. ഇത്തവണ ശാന്തസമുദ്രത്തിന്റെ ഈഭാഗത്ത് കഠിനമായ തണുപ്പായതോടെ കാറ്റിന്റെ ശക്തിതെറ്റുകയും ശക്തി ഇല്ലാതാവുകയും ചെയ്തു.
Content Highlights: Kerala, Rain, Thulavarsham