ADVERTISEMENT

ന്യൂഡൽഹി∙ രാജ്യത്തെ എല്ലാ പൊലീസ് സ്റ്റേഷനുകളിലും സിസിടിവി ക്യാമറകളും ശബ്ദം റെക്കോർഡ് ചെയ്യാനുള്ള സംവിധാനവും സ്ഥാപിക്കണമെന്ന് സുപ്രീം കോടതി. സിബിഐ, എൻഐഎ, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് തുടങ്ങിയ അന്വേഷണ ഏജൻസികൾക്കും ഇത് ബാധകമാണെന്ന് കോടതി അറിയിച്ചു. രാത്രി കാഴ്ച സംവിധാനമുള്ള സിസിടിവികൾ സ്ഥാപിക്കണമെന്നാണ് കോടതി ഉത്തരവ്. പഞ്ചാബിലെ കസ്റ്റഡി മർദനക്കേസ് പരിഗണിക്കവെയാണ് സുപ്രീം കോടതിയുടെ പരാമർശം. ക്യാമറകൾ സ്ഥാപിക്കണമെന്ന് 2018ൽ കോടതി ഉത്തരവിട്ടിട്ടും ഇതുവരെ പാലിക്കപ്പെടാത്തതിൽ ജഡ്ജി നീരസം അറിയിക്കുകയും ചെയ്തു.

എല്ലാ പൊലീസ് സ്റ്റേഷനുകളിലും സിസിടിവി ക്യാമറകളും ശബ്ദം റെക്കോർഡ് ചെയ്യാനുള്ള ഉപകരണങ്ങളും സംസ്ഥാന സർക്കാരുകൾ സ്ഥാപിക്കണം. ചോദ്യം ചെയ്യുന്ന മുറികൾ, ലോക്‌അപ്പുകൾ, അകത്തേക്കും പുറത്തേക്കമുള്ള വഴികൾ, വരാന്തകൾ, റിസപ്ഷൻ, സബ് ഇൻസ്പെക്ടർമാരുടെ മുറികൾ, എന്നിവിടങ്ങളിലെല്ലാം സുരക്ഷാ ക്യാമറകൾ സ്ഥാപിക്കണമെന്നാണ് സുപ്രീം കോടതി നിർദേശം.

‘മിക്കവാറും എല്ലാ അന്വേഷണ ഏജൻസികളും അവരുടെ ഓഫിസുകളിൽവച്ചു തന്നെയാണ് ചോദ്യം ചെയ്യൽ നടത്തുന്നത്. അതിനാൽതന്നെ കുറ്റാരോപിതനെ ഇരുത്തുന്ന, ചോദ്യം ചെയ്യൽ നടക്കുന്ന എല്ലാ ഇടങ്ങളിലും സിസിടിവി ക്യാമറകൾ സ്ഥാപിക്കണം.’– സുപ്രീം കോടതി പറഞ്ഞു. നർകോടിക്സ് കണ്‍‌‍ട്രോൾ ബ്യൂറോ, റവന്യൂ ഇന്റലിജൻസ് തുടങ്ങിയ ഏജൻസികൾക്കും ഇത് ബാധകമാണെന്ന് കോടതി അറിയിച്ചു. മാത്രമല്ല വിഡിയോ, ഓഡിയോ റെക്കോഡിങ്ങുകൾ 18 മാസം വരെ തെളിവായി സൂക്ഷിക്കണമെന്നും കോടതി നിർദേശിച്ചു.

ആറ് ആഴ്ചയ്ക്കുള്ളിൽ ഇതു സംബന്ധിച്ച ആക്ഷൻ പ്ലാൻ തയാറാക്കി എല്ലാ സംസ്ഥാനങ്ങളും കോടതിയിൽ സമർപ്പിക്കണമെന്നും നിർദേശിച്ചു. ജനത്തിന്റെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്ന ഭരണഘടനയുടെ 21ാം അനുച്ഛേദ പ്രകാരമാണ് കോടതിയുടെ ഉത്തരവ്. സിസിടിവി ക്യാമറകൾ സഥാപിക്കുന്നതിന് ഫണ്ട് അനുവദിക്കാൻ സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി. ജനുവരി 27 ന് ഇതു സംബന്ധിച്ച് കേസ് കോടതി വീണ്ടും പരിഗണിക്കും.

English Summary :CCTVs, Audio Recording At All Interrogation Rooms, Lock-Ups: Supreme Court

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com