ADVERTISEMENT

തിരുവനന്തപുരം∙ ബുറെവി ചുഴലിക്കാറ്റിന്റെ സഞ്ചാരപഥത്തിലുള്ള അഞ്ചു ജില്ലകളിൽ വെള്ളിയാഴ്ച പൊതു മേഖലാ സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള ഓഫിസുകൾക്ക് സർക്കാർ പൊതു അവധി പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ് പൊതു അവധി. ദുരന്ത നിവാരണം, അവശ്യ സർവീസുകൾ, തിരഞ്ഞെടുപ്പ് ചുമതലകൾ എന്നിവയ്ക്ക് അവധി ബാധകമായിരിക്കില്ല.

തിരഞ്ഞെടുപ്പ് ചുമതലകൾക്ക് അവധി ബാധകമല്ല 

ചുഴലിക്കാറ്റ് മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ വെള്ളിയാഴ്ച സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഇലക്‌ട്രോണിക് വോട്ടിങ് മെഷീനുകളുടെ കമ്മീഷനിങ്, പോളിങ് ഉദ്യോഗസ്ഥർക്കുള്ള പരിശീലനം (സ്ഥലവും സമയവും മാറ്റുമണ്ടാകില്ല), പുതിയ പോളിങ് ഉദ്യോഗസ്ഥർക്കുള്ള നോട്ടിസ് നൽകൽ (ഇതുമായി ബന്ധപ്പെട്ട എല്ലാ സർക്കാർ ഓഫീസുകളും രാവിലെ മുതൽ പ്രവർത്തിക്കും), എല്ലാ തദ്ദേശ സ്ഥാപന ഓഫിസുകളും, സ്‌പെഷ്യൽ പോസ്റ്റൽ ബാലറ്റ് അനുവദിക്കുന്നതും നൽകുന്നതുമായ ജോലികൾ എന്നിവയ്ക്ക് മുടക്കമുണ്ടാകില്ല. ഏതെങ്കിലും വിധമുള്ള തിരഞ്ഞെടുപ്പ് ജോലിക്ക് നിയോഗിച്ചിട്ടുള്ള എല്ലാ ജീവനക്കാരും പതിവുപോലെ ജോലിക്ക് ഹാജരായി ചുമതലകൾ നിർവഹിക്കണമെന്ന് റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. എ. ജയതിലക് അറിയിച്ചു.

കെഎസ്ആർടിസി 5 ജില്ലകളിൽ അവശ്യ സർവീസുകൾക്ക് മാത്രം

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി എന്നീ ജില്ലകളിൽ സർക്കാർ പ്രഖ്യാപിച്ച പൊതുഅവധി കെഎസ്ആർടിസിയ്ക്കും ബാധകമായിരിക്കും എന്ന് ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ ബിജു പ്രഭാകർ ഐഎഎസ് അറിയിച്ചു. ദുരന്തനിവാരണ പ്രവർത്തനക്കൾക്കും അവശ്യ സർവീസ് നടത്തിപ്പിനുമായി മാത്രമാകും സർവീസ് നടത്തുക. അതിനായി വാഹനങ്ങളും ഡ്രൈവർമാരും സജ്ജമാക്കി നിർത്താൻ യൂണിറ്റ് ഓഫിസർമാർക്ക് നിർദേശം നൽകി.

സയന്റിഫിക് ഓഫിസർ പരീക്ഷയ്ക്ക് മാറ്റമില്ല

5 ജില്ലകളിൽ വെള്ളിയാഴ്ച പൊതുഅവധി പ്രഖ്യാപിച്ചെങ്കിലും ഫോറൻസിക് സയൻസ് ലബോറട്ടറിയിൽ സയന്റിഫിക് ഓഫിസർ തസ്തികയിലേയ്ക്കു നടത്തുന്ന എഴുത്തു പരീക്ഷ, ഇന്റർവ്യൂ എന്നിവയ്ക്ക് മാറ്റമില്ലെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു. 

English Summary: Cyclone Burevi: Holiday for 5 districts

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com