‘പരാതിപ്പെടരുതെന്നു പറഞ്ഞു; പണം വാഗ്ദാനം ചെയ്തു’; ഫ്ലാറ്റുടമയ്ക്കെതിരെ കുമാരിയുടെ ഭര്‍ത്താവ്
Mail This Article
കൊച്ചി∙ ഫ്ലാറ്റില്‍ നിന്ന് വീട്ടുജോലിക്കാരി വീണുമരിച്ച കേസില്‍ ഫ്ലാറ്റുടമയ്ക്കെതിരെ ഗുരുതര ആരോപണവുമായി കുമാരിയുടെ ഭര്‍ത്താവ് ശ്രീനിവാസന്‍. കേസുമായി മുന്നോട്ട് പോവരുതെന്നും പണം തരാമെന്ന് വാഗ്ദാനം ചെയ്തെന്നും ശ്രീനിവാസന്‍ പറഞ്ഞു.
ഫ്ലാറ്റ് ഉടമയായ ഇംതിയാസ് അഹമ്മദിന്റെ കുടുംബം ഇന്നലെ തന്നെ സന്ദർശിച്ചിരുന്നെന്ന് ശ്രീനിവാസൻ പറഞ്ഞു. തനിക്ക് കാഴ്ച പരിമിതിയുണ്ടെന്നും തന്റെ കൈ പിടിച്ച് ബലമായി അവർ ഏതൊക്കയോ പേപ്പറുകളിൽ വിരളടയാളം ചേർത്ത് ഒപ്പിടീച്ച് വാങ്ങിയെന്നും ശ്രീനിവാസൻ പറഞ്ഞു.
ഇതിനു പുറമേ മറ്റു ചില ആരോപണങ്ങളും ശ്രീനിവാസൻ ഉന്നയിച്ചു. ഇന്നലെ വരെ കുമാരി കോവിഡ് നെഗറ്റീവ് ആണെന്നും എന്നാൽ കോവിഡ് പോസിറ്റീവ് ആണെന്ന് പറഞ്ഞ് ആശുപത്രി ചില കള്ളക്കളികൾ നടത്തുകയാണെന്നുമാണ് ശ്രീനിവാസൻ പറഞ്ഞത്. ആശുപത്രിയിൽ നിന്ന് നേരിടേണ്ടി വന്നത് വളരെ മോശപ്പെട്ട് അനുഭവമാണെന്നും ശ്രീനിവാസൻ ആരോപിച്ചു.
ഇന്ന് ഉച്ചയോടെ മൃതദേഹം പോസ്റ്റുമോർട്ടം നടത്തുമെന്ന് പറഞ്ഞ് ഇന്നലെത്തന്നെ മൃതദേഹം കളമശേരി മെഡിക്കൽ കോളജിലേക്കു മാറ്റിയിരുന്നു. എന്നാൽ പൊലീസ് വന്നതിനു ശേഷമേ പോസ്റ്റുമോർട്ടം നടത്തുകയുള്ളൂവെന്നാണ് ആശുപത്രിയിൽ വിളിച്ചപ്പോൾ അറിയാൻ കഴിഞ്ഞതെന്ന് ഇയാൾ പറഞ്ഞു. പൊലീസും ഇംതിയാസിന്റെ കുടുംബവും ചേർന്ന് ഒത്തുകളിക്കുകയാണെന്നാണ് ശ്രീനിവസൻ ആരോപിക്കുന്നത്.
മറൈന്‍ഡ്രൈവിലെ ഫ്ലാറ്റിന്റെ ആറാം നിലയിൽ നിന്ന് അര്‍ധരാത്രി സാരിയില്‍ തൂങ്ങിയിറങ്ങാന്‍ ശ്രമിച്ച സേലം സ്വദേശിനു കുമാരി ഡിസംബർ 13ന് പുലർച്ചെയാണ് മരിച്ചത്. കുമാരിയെ വീട്ടില്‍ പൂട്ടിയിട്ടിരുന്നുവെന്ന ഭര്‍ത്താവിന്റെ പരാതിയില്‍ ഫ്ലാറ്റ് ഉടമ അഡ്വ. ഇംതിയാസിനെതിരെ കേസെടുത്തിരുന്നു.
English Summary : Kochi housemaid death case follow up