കോവിഡ്: ആയുഷ്, ഹോമിയോപ്പതി ഡോക്ടർമാർക്ക് ചികിത്സിക്കാനാവില്ലെന്ന് സുപ്രീം കോടതി
Mail This Article
ന്യൂഡൽഹി∙ കോവിഡ് ചികിത്സയ്ക്ക് മരുന്നോ മറ്റു നിർദേശങ്ങളോ നൽകാൻ ആയുഷ്, ഹോമിയോപ്പതി ഡോക്ടർമാർക്ക് അനുവാദമില്ലെന്ന് സുപ്രീം കോടതി. ഇതു സംബന്ധിച്ച് കേരള ഹൈക്കോടതിയുടെ വിധി ശരിവച്ചുകൊണ്ടായിരുന്നു സുപ്രീം കോടതി വിധി. എന്നാൽ കോവിഡ് പ്രതിരോധശേഷി വർധിപ്പിക്കാനുള്ള മരുന്നു നൽകാൻ ഇവർക്ക് അനുവാദം നൽകിയുള്ള കേന്ദ്രനിർദേശം സുപ്രീം കോടതി അംഗീകരിച്ചു.
ഓഗസ്റ്റിലെ ഹൈക്കോടതി വിധിക്കെതിരെ ഡോ.എകെബി സദ്‌ഭാവന മിഷൻ സ്കൂൾ ഓഫ് ഹോമിയോ ഫാർമസിയാണ് സുപ്രീം കോടതിയെ സമീപിച്ചത്. എന്നാൽ ജസ്റ്റിസ് അശോക് ഭൂഷൺ, സുഭാഷ് റെഡ്ഡി, എം.ആർ.ഷാ എന്നിവരടങ്ങുന്ന മൂന്നംഗ ബെഞ്ച് ഹർജി തള്ളുകയായിരുന്നു. 99 ലക്ഷത്തിലേറേ പേർക്കാണ് രാജ്യത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്.
ഗുരുതരമല്ലാത്ത രോഗികൾക്കും രോഗലക്ഷണമുള്ളവർക്കും ആയുർവേദ മരുന്നുകൾ ഉപയോഗിക്കാമെന്ന കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ ഒക്ടോബറിലെ തീരുമാനം വിവാദമായിരുന്നു. ഇതിനെതിരെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ശക്തമായി രംഗത്തെത്തിയിരുന്നു.
English Summary: Ayush Doctors Can't Prescribe, Advertise Covid Medicines: Supreme Court