ദ്വിദിന സന്ദർശനവും റോഡ് ഷോയും തരംഗം സൃഷ്ടിച്ചു; അമിത് ഷാ വീണ്ടും ബംഗാളിലേക്ക്
Mail This Article
കൊൽക്കത്ത ∙ തരംഗം സൃഷ്ടിച്ച ദ്വിദിന സന്ദർശനത്തിന്റെ ആവേശം ചോരാതിരിക്കാൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വീണ്ടും ബംഗാളിലേക്ക്. ജനുവരി 12ന് അമിത് ഷാ കൊൽക്കത്ത സന്ദർശിക്കുമെന്നു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു. ഹൗറയിലെ പൊതുയോഗം ഉൾപ്പെടെയുള്ള ബിജെപി പരിപാടികളിൽ അദ്ദേഹം പങ്കെടുക്കും. ഡിസംബർ 19, 20 തീയതികളിലും ഷാ ബംഗാളിലുണ്ടായിരുന്നു.
നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് അമിത് ഷാ ഉൾപ്പെടെയുള്ള നേതാക്കളെ ബിജെപി നിരന്തരമായി രംഗത്തിറക്കുന്നത്. മുഖ്യമന്ത്രി മമത ബാനർജി കഴിഞ്ഞാൽ തൃണമൂൽ കോൺഗ്രസിലെ കരുത്തനായ സുവേന്ദു അധികാരിക്കൊപ്പം വിവിധ കക്ഷികളിലെ 9 എംഎൽഎമാരും ഒരു എംപിയും ഷായുടെ സാന്നിധ്യത്തിൽ കഴിഞ്ഞദിവസം ബിജെപിയിൽ ചേർന്നിരുന്നു. 294 സീറ്റുള്ള നിയമസഭയിൽ 200ലേറെ സീറ്റുകൾ നേടി ബിജെപി അധികാരം പിടിക്കുമെന്നാണ് അമിത് ഷായുടെ പ്രഖ്യാപനം.
കഴിഞ്ഞ ദിവസങ്ങളിൽ പടുകൂറ്റൻ റോഡ് ഷോകളും ഷാ നടത്തി. രാജ്യത്തു കോവിഡ് വാക്സിനേഷൻ ആരംഭിച്ചാലുടൻ പൗരത്വനിയമം നടപ്പാക്കുന്നതിനുള്ള നടപടികളാരംഭിക്കുമെന്ന് അദ്ദേഹം പറഞ്ഞതും ബംഗാളിലാണ്. ബംഗ്ലദേശിൽനിന്നുള്ള നുഴഞ്ഞുകയറ്റം മൂലം ബംഗാളിലെ ജനം അസന്തുഷ്ടരാണ്. ഇതവസാനിപ്പിക്കാൻ വരുന്ന തിരഞ്ഞെടുപ്പിൽ ജനം മാറ്റം കൊണ്ടുവരും. ഈ തിരഞ്ഞെടുപ്പോടെ മമതയുടെ ദുർഭരണത്തിനു ജനം അറുതി വരുത്തും. ബംഗാളിനു സ്വന്തം മണ്ണിൽനിന്നുള്ള മുഖ്യമന്ത്രിയെ ലഭിക്കുമെന്നും ഷാ വ്യക്തമാക്കി.
English Summary: Amit Shah to again visit Bengal in January, attend BJP events in Kolkata, Howrah