ADVERTISEMENT

ശ്രീനഗർ∙ ഹെഡ് കോൺസ്റ്റബിൾ ആയ മുഹമ്മദ് മഖ്ബൂൽ ഗനി ലാവോപുരയിൽ നടന്ന ഏറ്റുമുട്ടലിൽ മൂന്നു ഭീകരർ കൊല്ലപ്പെട്ട വാർത്ത വാട്സ്ആപിൽ കണ്ടിരുന്നു. പതിവു വാർത്ത എന്നാണ് മധ്യ കശ്മീരിലെ ഗണ്ടർബാൾ ജില്ലയിലെ സ്റ്റേഷനിലായിരുന്ന മഖ്ബൂൽ ഗനി കരുതിയത്.

അടുത്ത ദിവസം 11 മണിയോടെ രാജ്പോര സ്റ്റേഷനിലെ ചുമതലയുള്ള ഉദ്യോഗസ്ഥൻ ഗനിയെ വിളിച്ചു. ചോദിച്ചത് മകൻ അജാസ് അഹമ്മദ് ഗനിയെപ്പറ്റിയാണ്. അജാസിന്റെ പടം അയയ്ക്കാമോ എന്നും ചോദിച്ചു. എന്തിനെന്ന ചോദ്യത്തിന് മറുപടി കിട്ടിയില്ല. മകന്റെ പടം ആധിയോടെ അയച്ചു.

ഒരു സഹപ്രവർത്തകൻ വന്ന് ഗനിയോട് പറഞ്ഞു: മകന് എന്തോ അത്യാഹിതം സംഭവിച്ചിട്ടുണ്ടാകും. ശ്രീനഗറിലെ കൺട്രോൾ റൂമിൽ പോയി തിരക്കുക. മഖ്ബൂൽ ഗനി ആശങ്കയോടെ അങ്ങോട്ടു പാഞ്ഞു. പൊലീസുകാരനാണെങ്കിലും ഉള്ളിലേക്ക് കടത്തിവിട്ടില്ല. ഒടുവിൽ കേണപേക്ഷിച്ചപ്പോഴാണ് ഗനിയെ അകത്തേക്ക് വിട്ടത്. അവിടെ മൂന്നുയുവാക്കളുടെ ജഡം നഗ്നമായി കിടത്തിയിരുന്നു. അതിലൊന്ന് അജാസ് ആയിരുന്നു. വെടിയേറ്റ പാടുകളോടെ.

അവന് 22 വയസ് മാത്രമേ ആയിരുന്നുള്ളൂ. നടുവേദന കാരണം ഒരുമാസത്തിലേറെ നീണ്ട ചികിത്സയ്ക്കു ശേഷം യൂണിവേഴ്സിറ്റിയിൽ നിന്ന് സർട്ടിഫിക്കറ്റ് വാങ്ങാനാണ് തലേന്ന് അവൻ വീട്ടിൽ നിന്നിറങ്ങിയത്. അഥാർ മുഷ്താഖ്, സുബൈർ അഹമ്മദ് എന്നിവരായിരുന്നു അജാസിനൊപ്പം കൊല്ലപ്പെട്ട രണ്ടുപേർ. സുബൈർ പ്ല്സ് ടു വിദ്യാർഥിയായിരുന്നു. അവരുടെ വീട്ടുകാരെയും പൊലീസ് വിളിച്ചിരുന്നു. അവരുടെ പടം അയച്ചുകൊടുക്കണമെന്ന് ആവശ്യപ്പെട്ട്. അവരുടെ പിതാക്കൻമാരും അങ്കലാപ്പോടെ ഓടിയെത്തിയത് മഖ്ബൂൽ കണ്ടു.

വ്യാഴാഴ്ച ശ്രീനഗറിൽ ‘ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ഭീകരർ’ ആണ് ആ മൂന്നു ചെറുപ്പക്കാരും സുരക്ഷാസേന പറയുന്നു. അല്ലെന്ന് വീട്ടുകാരും. കഴിഞ്ഞ ദിവസം ഹർത്താൽ നടന്നതോടെ വിവാദം വളരുകയാണ്. കഴിഞ്ഞ ജൂലൈയിൽ ഷോപ്പിയാനിൽ ജോലി തേടിയെത്തിയ മൂന്നു യുവാക്കൾ കൊല്ലപ്പെട്ടപ്പോൾ അവരെ ഭീകരർ എന്നാണ് സേന വിളിച്ചത്. പിന്നീട് അന്വേഷണത്തിൽ വ്യാജ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതാണെന്ന് സൈന്യവും പൊലീസും നടത്തിയ അന്വേഷണത്തിൽ തന്നെ തെളിഞ്ഞു. ഈ പശ്ചാത്തലത്തിലാണ് പുതിയ ആരോപണം ശക്തമാകുന്നത്.

അഥാർ മുഷ്താഖിന്റെ പിതാവ് മുഷ്താഖ് അഹമ്മദ് വാനി തന്റെ ഹൃദയം രണ്ടായിപ്പോയി എന്ന് വിലപിക്കുന്നു. മകനോട് കീഴടങ്ങണമെന്ന് ആവശ്യപ്പെടണമെന്ന് പറഞ്ഞ് വീട്ടുകാരെ വിളിച്ചു എന്നത് കളവാണെന്ന് വാനി കണ്ണീരോടെ പറയുന്നു.

സുബൈർ അഹമ്മദിന്റെ ജ്യേഷ്ഠൻ പൊലീസുകാരനാണ്. നിരവധി ഭീകരരെ അധികാരികളുടെ നിർദേശമനുസരിച്ച് സംസ്കരിച്ചിട്ടുള്ള അനുഭവം ഉള്ള സഹോരൻ തന്റെ ഇളയ സഹോദരന്റെ ജഡം സംസ്കരിക്കുന്നത് കണ്ടുനിന്നു.

ഏറ്റുമുട്ടൽ നടന്നു എന്നുപറയുന്ന ദിവസം 3 മണിക്ക് സുബൈർ ഷോപ്പിയാനിൽ ഉണ്ടായിരുന്നു. 5.30ന് ശ്രീനഗറിൽ ഏറ്റുമുട്ടൽ ആരംഭിച്ചു എന്നാണ് സുരക്ഷാസേന പറഞ്ഞത്. ഇത്ര കുറഞ്ഞ സമയത്തിനുള്ളിൽ സുബൈർ ആയുധങ്ങൾ സംഘടിപ്പിച്ച് ശ്രീനഗറിൽ എത്തിയത് എങ്ങനെ? ചോദിക്കുന്നത് അമ്മാവനായ ഖാലിദ് ആണ്.

സുരക്ഷാസേന പറഞ്ഞത് ഡിസംബർ 29ന് ഭീകരർ ഒളിച്ചിരിക്കുന്ന സ്ഥലത്തെപ്പറ്റി വിവരം കിട്ടി എന്നാണ്. ലാവാപുരയിൽ അടുത്ത ദിവസം പരിശോധന തുടങ്ങി. കീഴടങ്ങാൻ ആവശ്യപ്പെട്ടെങ്കിലും അവർ തയാറായില്ല. ഇവർ ഭീകരബന്ധം ഉള്ളവർ തന്നെയാണ് എന്ന നിലപാടിൽ പൊലീസ് ഉറച്ചുനിൽക്കുന്നു.

മൂന്നു യുവാക്കളുടെയും കുടുംബാംഗങ്ങൾ പറയുന്ന കാര്യങ്ങൾ അന്വേഷിക്കാമെന്ന് ഡിജിപി ദിൽബഗ് സിങ് വ്യക്തമാക്കിയിട്ടുണ്ട്.

English Summary: Families of three youth killed in encounter in Kashmir claim they were civilians

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com