ADVERTISEMENT

പത്തനംതിട്ട ∙ ഏറ്റവും കുറവു മഴ കിട്ടുന്ന മാസം. ‍ഡിസംബറിനേക്കാൾ തണുപ്പനുഭവപ്പെടുന്ന കാലം. തെളിഞ്ഞ ആകാശവും കുളിരും മറനീക്കുന്ന ജനുവരി. തീർഥാടനങ്ങളുടെയും കൺവെൻഷനുകളുടെയും മകരമാസം. മാവും ചക്കയും ഫലവൃക്ഷങ്ങളും പൂക്കുന്ന സീസൺ. പക്ഷെ എല്ലാം മാറിമറിയുകയാണ്. ജനുവരി പിറന്നതു മുതൽ ഇന്നലെ വരെയുള്ള ഒരാഴ്ച സംസ്ഥാനത്ത് പെയ്തത് 3532 മടങ്ങ് അധികമഴ.

കാസർകോട് ജില്ലയിൽ ഇത് ഒരുലക്ഷം മടങ്ങ് അധികമാണ്. അതിശയോക്തിയല്ല. ഒരു പക്ഷെ ലോക റെക്കോഡു പോലുമാകാം. വൈകിട്ട് ഇടിയോടുകൂടി കോരിച്ചൊരിയുന്ന മഴയെ തുലാമഴ എന്നാണ് വിളിക്കുക. ഇതു സാധാരണ ഗതിയിൽ ഒക്ടോബർ ഒന്നിനു തുടങ്ങി ഡിസംബർ 31ന് അവസാനിക്കുകയാണു പതിവ്. പൊതുവെ തണുപ്പും വെയിലുമാണു ജനുവരിയുടെ മുഖമുദ്ര. അതിനാൽ ഈ മഴയെ എന്തു വിളിക്കണമെന്നറിയാതെ കുഴയുകയാണു കാലാവസ്ഥാ വകുപ്പും ഗവേഷകരും.

∙ ജനുവരി മുഴുവൻ നീളും മഴനിഴൽ

കാലാവസ്ഥാ മാറ്റത്തിനു തെളിവാണിതെന്നു ഗവേഷകർ പറയുന്നു. ബംഗാൾ ഉൾക്കടലിലും തെക്കൻ ഇന്ത്യൻ മഹാസമുദ്രത്തിലും മധ്യരേഖാ പ്രദേശത്തുമായി പന്തലിച്ചു കിടക്കുന്ന നീരാവി പടലത്തിൽനിന്നാണ് ഈ മഴയുടെ മൊട്ടുകൾ വിടർന്നിരിക്കുന്നത്. കേരളം മുതൽ ഗുജറാത്തുവരെ നീണ്ടുകിടക്കുന്ന വിശാല ന്യൂനമർദപ്പാത്തിയിലൂടെ മഴ പടർന്നു കയറുന്നു.

സംസ്ഥാനത്ത് തുലാമഴയിൽ അനുഭവപ്പെട്ട വൻ കുറവ് നികത്താനായി എന്നതാണ് ഈ മഴയുടെ നേട്ടം. ജനുവരി മൂന്നാം വാരം വരെ ഇടവിട്ട് മഴയ്ക്കു സാധ്യതയുള്ളതായാണ് നിഗമനം. ചിലപ്പോൾ ന്യൂനമർദവും രൂപപ്പെടുമെന്നു ചില കാലാവസ്ഥാ ഏജൻസികൾ പറയുന്നു.

∙ തണുപ്പുകാലം നഷ്ടപ്പെട്ട് കേരളം

ഡിസംബർ പകുതിയോടെ ആരംഭിച്ച് ജനുവരി പകുതിയോടെ അവസാനിക്കുന്ന ചെറിയ കാലയളവാണ് കേരളത്തിലെ ശൈത്യകാലം. ആ കുളിരിൽ പുതച്ചുറങ്ങാൻ ഇത്തവണ കേരളത്തിനു ഭാഗ്യമില്ലെന്നു തോന്നുന്നു. മൂന്നാർ ഉൾപ്പെടെ ഹൈറേഞ്ചിലെ തണുപ്പു കൂടാൻ മഴ കാരണമായെന്നും പറയുന്നു. കാട്ടുതീ ഭീഷണി കുറയ്ക്കാൻ മഴ സഹായിച്ചേക്കും.

∙ പൂക്കാതിരിക്കുമോ നമ്മുടെ മാവുകൾ

ജനുവരിയോടെ തണുപ്പും ചൂടും കലർന്നെത്തുന്ന കാലാവസ്ഥയാണു മാവു പൂക്കാൻ സഹായിക്കുന്നത്. എന്നാൽ ഇപ്പോഴത്തെ മഴ കാരണം ഇതു വൈകിയേക്കാം. ഉൽപ്പാദനക്കുറവിനും സാധ്യതയുണ്ട്. തോട്ടങ്ങളിലെ സ്ഥിതിയും പഠന വിധേയമാക്കണം. റബർ പൂക്കുന്നതുമായും മഴയ്ക്കു ബന്ധമുണ്ട്. തേൻ ഉൽപ്പാദനത്തെയും ഇതു ബാധിക്കും. ഭൂഗർഭ ജലവിതാനത്തെ ഉയർത്തുമെന്നതാണ് ഏക ആശ്വാസം.

∙ വടക്കോട്ട് കൂടുന്ന‌ അദ്ഭുതക്കണക്ക്

സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ജനുവരി ഒന്നു മുതൽ ഇന്നലെ വരെ ലഭിച്ച അധികമഴയുടെ ശതമാനം ഇങ്ങനെ: 

തിരുവനന്തപുരം (946 ശതമാനം അധികം), തുലാമഴയിലെ കുറവ് – 37

കൊല്ലം (779) – 31

ആലപ്പുഴ (1063) – 29

പത്തനംതിട്ട (3568) –12

കോട്ടയം (3494) –15

ഇടുക്കി (2014) –11

എറണാകുളം (4696) –17

തൃശൂർ (3899) – 43

മലപ്പുറം (38133) –58

പാലക്കാട് (3459)‌‌ –45

കോഴിക്കോട് (29580) –16

വയനാട് (6769)– 29

കണ്ണൂർ (35463) – 8

കാസർകോട് (108150), 14 ശതമാനം അധികം.

English Summary: Kerala witness unnatural rain in January, statistics and its impact on environment

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com