ADVERTISEMENT

സ്വന്തം തട്ടകത്തിൽനിന്നു പാട്ടും പാടി ആർക്കും ഇറക്കി വിടാൻ കഴിയില്ലെന്നു വ്യക്മാക്കുന്ന നീക്കങ്ങളുമായി രാജസ്ഥാൻ മുൻ മുഖ്യമന്ത്രി വസുന്ധര രാജെ. 2023ലെ തിരഞ്ഞെടുപ്പിൽ പാർട്ടി രാജെയെ മുന്നിൽ നിർത്തി മൽസരത്തിനിറങ്ങണമെന്ന ആവശ്യവുമായി അവരെ പിന്തുണയ്ക്കുന്നവർ രംഗത്തിറങ്ങി.‘വസുന്ധര രാജെ സമർധക് മഞ്ച് രാജസ്ഥാൻ’ എന്ന പേരിൽ സംഘടനയ്ക്കു രൂപം നൽകിയ ഇവർ 25 ജില്ലകളിൽ ഭാരവാഹികളേയും പ്രഖ്യാപിച്ചു. ഇതോടെ പാർട്ടിയിൽ കളം പിടിക്കുന്നതിനുള്ള പോരാട്ടത്തിനാണു തുടക്കമായിരിക്കുന്നതെന്നാണു രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.

രാജസ്ഥാനിൽ മൂന്നു നിയമസഭാ സീറ്റുകളിലേക്ക് ഉപതിരഞ്ഞെടുപ്പു നടക്കാനിരിക്കെ പാർട്ടിയുടെ നയരൂപീകരണത്തിനായി ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡ വെള്ളിയാഴ്ച സംസ്ഥാന നേതാക്കളുമായി ചർച്ച നടത്തിരുന്നു. ഡൽഹിയിൽ നടന്ന ചർച്ചയിൽ സംസ്ഥാന അധ്യക്ഷൻ സതീഷ് പൂനിയ, പ്രതിപക്ഷ നേതാവ് ഗുലാബ് ഛന്ദ് കട്ടാരിയ, മുൻ കേന്ദ്രമന്ത്രി രാജേന്ദ്ര റാത്തോഡ് എന്നിവർ പങ്കെടുത്തു. എന്നാൽ മുൻമുഖ്യമന്ത്രിയും പാർട്ടി ദേശീയ വൈസ് പ്രസിഡന്റുമായ വസുന്ധര രാജെയെ യോഗത്തിലേക്കു ക്ഷണിച്ചതുമില്ല. ഇതിന്റെ പിന്നാലെ സമൂഹമാധ്യമങ്ങളിലടക്കം വസുന്ധരയെ പിന്തുണയ്ക്കുന്നവർ രംഗത്തിറങ്ങി അവർക്കായി വ്യാപക പ്രചാരണത്തിനാണു തുടക്കമിട്ടിരിക്കുന്നത്.

ബിജെപിയുടെ ഔദ്യോഗിക മുദ്രകളോടു സാമ്യമുള്ള ലെറ്റർപാഡിൽ പുതിയ സംഘടന വസുന്ധരയ്ക്കു പുറമേ വിജയരാജെ സിന്ധ്യയുടെ ചിത്രവും ഉൾപ്പെടുത്തിയിട്ടുണ്ട്. 2003ൽ സംസ്ഥാന രാഷ്ട്രീയത്തിൽ പ്രവേശിച്ചയുടനെ വസുന്ധര രാജെ മിത്ര പരിഷത് എന്ന പേരിൽ സമാനമായ സംഘടന രൂപീകരിക്കപ്പെട്ടിരുന്നു. ശക്തയായ നേതാവായി ഉയർത്തിക്കാട്ടി വസുന്ധരയെ സംസ്ഥാന രാഷ്ട്രീയത്തിന്റെ അമരത്തേക്ക് എത്തിക്കുന്നതിനു സംഘടനയുടെ പ്രവർത്തനങ്ങൾ വലിയ തോതിൽ സഹായിക്കുകയും ചെയ്തിരുന്നു.

മുൻമുഖ്യമന്ത്രി തുടങ്ങിവച്ച ജനക്ഷേമ പദ്ധതികൾ കൂടുതലായി പൊതുജനങ്ങളിൽ എത്തിക്കുന്നതിനാണു മഞ്ച് രൂപീകരിച്ചിരിക്കുന്നത് എന്നാണ് ഭാരവാഹികൾ പറയുന്നത്. എന്നാൽ കേന്ദ്ര നേതൃത്വത്തിന്റെ പിന്തുണയോടെ പാർട്ടി സംസ്ഥാന നേതൃത്വം അവരെ പാർശ്വവൽക്കരിക്കുന്ന നടപടികൾക്കു തടയിടുകയാണ് മഞ്ച് രൂപീകരണത്തിനു പിന്നിലെന്നു വ്യക്തം. ബിജെപി ലീഗൽ സെൽ സംസ്ഥാന സെക്രട്ടറിയായിരുന്ന വിജയ് ഭരദ്വാജ് ആണ് മഞ്ച് പ്രസിഡന്റ്.

മോദി – അമിത് ഷാ സഖ്യത്തിനു വസുന്ധരയെ രാജസ്ഥാനിൽ തുടരാൻ അനുവദിക്കുന്നതിൽ തീരെ താൽപര്യമില്ലെന്നതു പരസ്യമായ രഹസ്യമാണ്. കഴിഞ്ഞ ഭരണകാലത്ത് അവരെ മുഖ്യമന്ത്രി സ്ഥാനത്തുനിന്നു നീക്കി അമിത് ഷായോട് അടുപ്പമുള്ള കേന്ദ്രമന്ത്രി ഗജേന്ദ്രസിങ് ഷെഖാവത്തിനെ മുഖ്യമന്ത്രിയാക്കുന്നതിനുള്ള ശ്രമങ്ങൾ നടന്നിരുന്നു. സംസ്ഥാന ബിജെപിയിലും നേതൃമാറ്റത്തിന് പലതവണ അവർ ശ്രമിച്ചിരുന്നെങ്കിലും സാധിച്ചിരുന്നില്ല. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലെ പരാജയത്തിനു പിന്നാലെ രാജെയെ ദേശീയ വൈസ് പ്രസിഡന്റായി നിയമിച്ചിരുന്നു. ലോക്സഭ തിരഞ്ഞെടുപ്പു കാലത്ത് സംസ്ഥാനത്ത് നിശബ്ദയാക്കപ്പെട്ടെങ്കിലും രാജസ്ഥാൻ വിടാൻ രാജെ കൂട്ടാക്കിയിരുന്നില്ല.

എന്നാൽ വസുന്ധരയെ അവഗണിക്കുന്ന നടപടികളാണു തുടർന്നുമുണ്ടായത്. പാർട്ടി സംസ്ഥാന നേതൃത്വത്തിൽ നടത്തിയ അഴിച്ചുപണിയിൽ രാജെ പക്ഷത്തെ ഒഴിവാക്കിയെന്നു മാത്രമല്ല അവരുടെ പ്രഖ്യാപിത എതിരാളികളെ പ്രധാന സ്ഥാനങ്ങളിൽ നിയമിക്കുകയും ചെയ്തു.

ലോക്സഭാ തിരഞ്ഞെടുപ്പു കാലത്തു രാജെയോടുള്ള എതിർപ്പിന്റെ പേരിൽ പാർട്ടി വിട്ട ഹനുമാൻ ബേനിവാലിന്റെ രാഷ്ട്രീയ ലോക്താന്ത്രിക് പാർട്ടിയെ എൻഡിഎയിൽ ചേർക്കുകയും സീറ്റു നൽകുകയും ചെയ്തു. രാജെയുമായുള്ള എതിർപ്പിന്റെ പേരിൽ പാർട്ടി വിട്ട ഘനശ്യാം തിവാരിയെയും തിരികെയെടുത്തു. ഇതെല്ലാം തന്നെ ഒഴിവാക്കുന്നതിനു ലക്ഷ്യമിട്ടാണെന്നു മറ്റാരേക്കാൾ അറിയാവുന്ന വസുന്ധര ബിജെപിയിൽ തുറന്നു പോരിനു വഴി തുറക്കുമോ എന്നതാണു വരും ദിനങ്ങളിൽ അറിയാനുള്ളത്.

English Summary: Rajasthan BJP Vasundhara Raje supporters creates new organization

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com