രാജസ്ഥാനില്‍ ബിജെപി അധ്യക്ഷനെ അനുകൂലിച്ച് സംഘടന; തള്ളിപ്പറഞ്ഞ് പൂനിയ
Mail This Article
ജയ്പുർ∙ രാജസ്ഥാനിൽ ബിജെപിയിലെ പടലപിടക്കങ്ങൾക്കു ആക്കം കൂട്ടി സംസ്ഥാന അധ്യക്ഷൻ സതീഷ് പൂനിയയെ അനുകൂലിക്കുന്നവർ സംഘടനയ്ക്കു രൂപം നൽകി. മുൻ മുഖ്യമന്ത്രി വസുന്ധര രാജെയുടെ അനുയായികൾ ഇത്തരമൊരു സംഘടനയുമായി രംഗത്തിറങ്ങിയതിന്റെ പിന്നാലെയാണു പൂനിയ പക്ഷക്കാർ സതീഷ് പൂനിയ സമർധക് മോർച്ച എന്ന പേരിൽ രംഗത്തിറങ്ങിയത്. എന്നാൽ ഇതു സമൂഹമാധ്യമ വികൃതികളാണെന്നും ഒരുതരത്തിലും അംഗീകരിക്കാനാകില്ലെന്നും വിശദമാക്കി സതീഷ് പൂനിയ സംഘടനയെ തള്ളിപ്പറഞ്ഞു.
കഴിഞ്ഞ ദിവസം മുൻമുഖ്യമന്ത്രി വസുന്ധര രാജെയെ ഒഴിവാക്കി മറ്റു നേതാക്കളുടെ യോഗം പാർട്ടി അധ്യക്ഷൻ ജെ.പി.നദ്ദ ഡൽഹിയിൽ വിളിച്ചിരുന്നു. ഇതിന്റെ പിന്നാലെയാണു രാജെയെ പിന്തുണയ്ക്കുന്ന പ്രവർത്തകരുടെ നേതൃത്വത്തിൽ വസുന്ധര രാജെ സമർധക് മഞ്ച് രാജസ്ഥാൻ എന്ന പേരിൽ സംഘടന നിലവിൽ വന്നത്. വസുന്ധരയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയർത്തിക്കാട്ടി 2023 തിരഞ്ഞെടുപ്പിനുള്ള പ്രവർത്തനങ്ങൾ നടത്തണമെന്നാണു പ്രധാന ആവശ്യം. എന്നാൽ സംഘടനയെക്കുറിച്ച് എന്തെങ്കിലും പറയാനോ തള്ളിക്കളയാനോ വസുന്ധര തയ്യാറായിട്ടില്ല.
അതിനിടെ മുതിർന്ന നേതാവും മുൻമന്ത്രിയുമായ പ്രതാപ് സിങ് സിഗ്‍വിയും രാജെയ്ക്കായി പരസ്യമായി രംഗത്തിറങ്ങി. രാജസ്ഥാനിൽ ബിജെപിയുടെ ഏറ്റവും പരിചിതമായ മുഖമാണ് രാജയുടേതെന്നും അവരെ മുഖ്യമന്ത്രിയായി ഉയർത്തിക്കാട്ടി രംഗത്തിറങ്ങിയാലാണു പാർട്ടിക്കു വിജയസാധ്യതയെന്നും അദ്ദേഹം പറഞ്ഞു. എല്ലാ സംഘടനാ കാര്യങ്ങളും വസുന്ധര രാജെയോടുകൂടി ആലോചിച്ചു മാത്രം ചെയ്യാൻ പാർട്ടി നേതൃത്വം തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
English Summary: BJP's Satish Poonia distances himself from support group on social media