തൊട്ടു നോക്കാതെയുള്ള പഠിപ്പിന് വിട; മെഡി. കോളജുകളിൽ പഠനം സാധാരണ നിലയിലേക്ക്
Mail This Article
കോഴിക്കോട് ∙ സംസ്ഥാനത്തെ മെഡിക്കൽ കോളജുകളിൽ പഠനം സാധാരണ നിലയിലേക്ക്. ഒരു വർഷത്തിലേറെ രോഗികളെ തൊട്ടുനോക്കാതെയും ക്ലിനിക്കൽ പരിചയമില്ലാതെയും നടത്തിയ പഠനത്തിന് അറുതിയായി. ഏതാനും ദിവസങ്ങളായി സംസ്ഥാനത്തെ മുഴുവൻ മെഡിക്കൽ കോളജുകളിലും മെഡിക്കൽ വിദ്യാർഥികൾ ക്ലാസുകളിൽ എത്തിത്തുടങ്ങി. കോവിഡ് കാരണം മെഡിക്കൽ കോളജുകളിൽ രോഗികളുടെ എണ്ണം തീരെ കുറഞ്ഞതോടെ എംബിബിഎസ്, പിജി വിദ്യാർഥികളുടെ പഠനം വലിയ പ്രയാസത്തിലായിരുന്നു.
ചില മെഡിക്കൽ കോളജുകൾ പൂർണമായും കോവിഡിനുവേണ്ടി മാറ്റിവച്ചതോടെ അവിടെ മറ്റു രോഗികളെ പ്രവേശിപ്പിക്കാതായി. ചിലയിടങ്ങളിൽ ഭാഗികമായി മാത്രമേ കോവിഡ് രോഗികളെ പ്രവേശിപ്പിച്ചിരുന്നുള്ളൂ എങ്കിലും ഭീതി കാരണം മറ്റു രോഗികൾ വരാതെയുമായി. ഇതോടെ കിടത്തി ചികിത്സ കുറഞ്ഞതിനാൽ വിദ്യാർഥികളുടെ പഠനം വഴിമുട്ടി. ക്ലാസുകൾ ഓൺലൈനായി തുടർന്നിരുന്നെങ്കിലും ക്ലിനിക്കൽ പരിശീലനമാണു പ്രതിസന്ധിയുണ്ടാക്കിയത്.
പിജി മെഡിക്കൽ വിദ്യാർഥികളാണ് ഏറെയും ദുരിതത്തിലായത്. 2 വർഷത്തിൽ ഒരു വർഷം പൂർണമായും കോവിഡ് കൊണ്ടു പോയി. അലോപ്പതിയിൽ മാത്രമല്ല, ഹോമിയോ മേഖലയിലും സമാന അവസ്ഥയായിരുന്നു. കോവിഡ് കൂടിയ കാലഘട്ടത്തിൽ ഹോമിയോ മെഡിക്കൽ കോളജുകളിൽ രോഗികളെ കിടത്തി ചികിത്സയ്ക്കു പ്രവേശിപ്പിക്കരുതെന്നു സർക്കാർ ഉത്തരവിറക്കിയിരുന്നു. ഒപിയിൽ എത്തുന്ന രോഗികളെ പരിശോധിക്കുക മാത്രമായിരുന്നു മെഡിക്കൽ വിദ്യാർഥികൾക്കു മുൻപിലുണ്ടായിരുന്ന ഏക ആശ്രയം.
English Summary: Medical education became normal after Covid pandemic unprecedented disruption