ജനുവരിയിലും കുടപിടിക്കുന്ന കേരളം: മൂന്നു പതിറ്റാണ്ട് മുൻപുണ്ടായതിന്റെ ആവർത്തനം
Mail This Article
പാലക്കാട്.∙ രണ്ടാഴ്ചയായി തുടരുന്ന അസാധാരണമായ മഴയും കാറ്റും 3 പതിറ്റാണ്ട് മുൻപ് സംസ്ഥാനത്ത് അനുഭവപ്പെട്ട കാലാവസ്ഥയുടെ തനിയാവർത്തനം. ജനുവരിയിലും മഴത്ത് കുടപിടിക്കേണ്ട സാഹചര്യം സമകാലീക കലാവസ്ഥ ചരിത്രത്തിൽ കേരളത്തിലുണ്ടായിട്ടില്ലെന്നാണു ഗവേഷകരുടെ നിരീക്ഷണം. പ്രതിഭാസത്തിന്റെ ആവർത്തനം, വരുംദിവസങ്ങളിലും അടുത്തകാലവർഷത്തിലും എങ്ങനെയൊക്കെ സ്വാധീനമുണ്ടാക്കുമെന്നതും പഠനവിഷയമാണ്.
ഏറിയും കുറഞ്ഞും പെയ്യുന്ന മഴയും പകൽമുഴുവൻ കാർമേഘങ്ങളാൽ ആകാശം മൂടിക്കെട്ടുന്ന സ്ഥിതിയും നിത്യജീവിതത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. തെക്കൻകേരളത്തിൽ പലയിടത്തും കനത്തമഴ പെയ്യുന്നു. പ്രാദേശികമായാണ് കൂടുതലും പെയ്ത്ത്. പതിവില്ലാത്ത മഴതുടരുന്നത് നാണ്യവിളകൾക്ക് നാശമുണ്ടാക്കുന്നതിനൊപ്പം വിവിധഫലങ്ങളുടെയും പച്ചക്കറികളുടെയും വിളവ്കുറയാനും കാരണമാകും. കിണറുകളിലും ജലസംഭരണികളിലും ജലവിതാനം താഴില്ലെന്നതാണ് ആകെ ഗുണം.
1985 ജനുവരിയിൽ സംസ്ഥാനത്ത് ഈ രീതിയിൽ ഒന്നരയാഴ്ചയോളം മഴലഭിച്ചതായാണ് വിവരം. എന്നാൽ അതുസംബന്ധിച്ച് വിലയിരുത്തലുകളും ശാസ്ത്രീയമായ വിശദീകരണങ്ങളും അന്ന് ലഭ്യമായിരുന്നില്ലെന്ന് കലാവസ്ഥ ഗവേഷകൻ ഡോ. എം.കെ.സതീഷ്കുമാർ പറഞ്ഞു. ഉച്ചവരെ പൊതുവേ മഴകുറവും ശേഷം അന്തരീക്ഷം കാർമേഘത്താൽ മൂടി, വിവിധസ്ഥലങ്ങളിൽ കനത്തമഴ പെയ്യുകയാണ്. പല ജില്ലകളിലും ജാഗ്രതയ്ക്കുളള യെലോ അലർട്ട് പ്രഖ്യാപിക്കുന്നുണ്ട്. തമിഴ്നാട്ടിലും കനത്തമഴയായതിനാൽ നദികൾ കവിഞ്ഞൊഴുകി കേരളത്തിനും ഭീഷണിയായി മാറുന്നു. കഠിനമായ തണുപ്പിനിടയിലും ഡൽഹിയിൽ ശക്തമായ മഴപെയ്തു.
ദക്ഷിണാർധ ഗോളത്തിൽചൂടും ഉത്തരാർധഗോളത്തിൽ തണുപ്പുമാണ് ഈസമയത്തുള്ളത്. പതിവിന് വിപരീതമായി ദക്ഷിണാർധഗോളത്തിൽ നിന്നുള്ള കാറ്റ് ഉത്തരാർധത്തിലേക്കു പോയി തിരിച്ചുവരികയാണ്. അതോടെ നീരാവി വർധിച്ച്, അത് മേഘങ്ങളായി രൂപംകൊള്ളുകയാണിപ്പോൾ. സാധാരണ, കാറ്റ് തിരികെ വരാറില്ല, ഇപ്പോഴത്തെ കാലാവസ്ഥമാറ്റത്തെ മാഡൻ ജൂലിയൻ ഒാസിലേഷന്റെ(എംജെഒ) ഭാഗമായാണ് കലാവസ്ഥശാസ്ത്രജ്ഞർ കാണുന്നത്.
ലാനീനാപ്രതിഭാസം ഇതിന് ആക്കം കൂട്ടുന്നതായും അവർ പറയുന്നു..ഇപ്പോഴത്തെ അന്തരീക്ഷം എത്രദിവസം നീണ്ടുനിൽക്കുമെന്ന് വ്യക്തമായ സൂചനയില്ല. കാലവർഷത്തിൽ മഴ പതിവിലധികം ലഭിച്ചുവന്നാണ് കണക്കെങ്കിലും തുലാവർഷം ഗണ്യമായി കുറഞ്ഞു.
തുലാവർഷം പിൻവാങ്ങിയെങ്കിലും കാർമേഘങ്ങൾ അന്തരീക്ഷത്തിൽ ബാക്കിയായെന്നാണ് ശാസ്ത്രജ്ഞന്മാരുടെ നിഗമനം. ശേഷിക്കുന്ന തുലാവർഷപാത്തിയിലേക്കാണ് തുടർച്ചയായി കാറ്റ് മേഘങ്ങളുമായി എത്തുന്നത്. സൗത്ത് ഈസ്റ്റ് ഏഷ്യയിൽ മുഴുവനും ശക്തമായ മഴയാണ്.മഴയും മൂടിക്കെട്ടിയ അന്തരീക്ഷവും കാരണം തണുത്തകാറ്റ് കേരളത്തിലേക്ക് എത്താതെ തിരിഞ്ഞുപോകുന്നു.
Content Highlights: Kerala receives heavy rain