ADVERTISEMENT

ബെയ്ജിങ് ∙ കൊറോണ വൈറസിന്റെ ഉറവിടവും വ്യാപനവഴിയും കണ്ടെത്താൻ ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) അയച്ച പത്തംഗ വിദഗ്ധസംഘം വ്യാഴാഴ്ച ചൈനയിലെ വുഹാനിൽ പ്രവേശിച്ചു. രോഗത്തിന്റെ പ്രഭവ കേന്ദ്രവും അതു മനുഷ്യരിലേക്കു പടർന്ന വഴിയും അന്വേഷിക്കുകയാണ് ലക്ഷ്യം. വിവിധ രാജ്യങ്ങളില്‍നിന്നുള്ള ശാസ്ത്രജ്ഞരടങ്ങിയ സംഘമാണ് വുഹാന്‍ സന്ദര്‍ശനം നടത്തുന്നതെന്നു ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അദാനം പറഞ്ഞു. യുഎസ്, ഓസ്ട്രേലിയ, ജർമ്മനി, ജപ്പാൻ, ബ്രിട്ടൻ, റഷ്യ, നെതർലൻഡ്, ഖത്തർ, വിയറ്റ്നാം എന്നിവിടങ്ങളിലെ വിദഗ്ധരാണ് സംഘത്തിൽ ഉള്ളത്. 

രണ്ടാഴ്ചത്തെ ക്വാറൻീൻ കാലാവധിയും കോവിഡ് പരിശോധനകളും പൂർത്തീകരിച്ചതിനു ശേഷം മാത്രമാകും സംഘത്തിനു തുടർപ്രവർത്തനങ്ങൾക്കായി ചൈനീസ് ഭരണകൂടം അനുമതി നൽകുക. ക്വാറന്റീനിൽ ചൈനയിലെ ആരോഗ്യവിദഗ്ധരുമായി സംഘം വിഡിയോ കോൺഫറൻസിങ് മുഖാന്തരം കൂടിക്കാഴ്ച നടത്തും. ഈ മാസം ആദ്യം എത്താനിരുന്ന സംഘത്തിനു ചൈന ആദ്യം അനുമതി നിഷേധിച്ചതു വിവാദമായിരുന്നു. 

കൊറോണ വൈറസ് വ്യാപനം സംബന്ധിച്ച് സ്വതന്ത്രാന്വേഷണം നടത്തണമെന്ന ലോകാരോഗ്യ സംഘടനയുടെ ആവശ്യങ്ങൾ തള്ളുകയും വൈറസിന്റെ ഉത്ഭവത്തെക്കുറിച്ചുള്ള പരിശോധനകള്‍ തടയുകയും ചെയ്യുന്ന സമീപനം സ്വീകരിച്ചിരുന്ന ചൈന ഒടുവിൽ ലോകാരോഗ്യ സംഘടനയുടെ പത്തംഗ വിദഗ്ധസംഘത്തിനു പച്ചക്കൊടി കാട്ടുകയായിരുന്നു. ലോകാരോഗ്യ സംഘടനയുടെ ഏറ്റവും മുതിർന്ന ശാസ്ത്രജ്ഞൻ പീറ്റർ ബെൻ എംബാരെക്കിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം കഴിഞ്ഞ ജൂലൈയിൽ ചൈനയിൽ എത്തി പ്രാഥമിക അന്വേഷണം നടത്തിയെങ്കിലും ചൈനീസ് ഭരണകൂടത്തിന്റെ നിസഹകരണം മൂലം സുഗമമായി പ്രവർത്തിക്കാൻ‌ സാധിച്ചിരുന്നില്ല. 

കോവിഡ് വ്യാപനത്തെ വുഹാൻ മാർക്കറ്റിൽ മാത്രം ഒതുക്കി നിർത്താനാണ് ചൈന എക്കാലത്തും ശ്രമിച്ചിരുന്നത്. 4,635 പേരാണ് ചൈനീസ് അധികൃതരുടെ കണക്കു പ്രകാരം കോവിഡ് ബാധിച്ചത് രാജ്യത്തെ ആകെ മരിച്ചത്. എന്നാൽ 19 ലക്ഷത്തോളം ആളുകൾ ചൈനയിൽ കോവിഡ് ബാധിച്ച് മരിച്ചിരിക്കാമെന്ന് വിദഗ്ധർ സംശയം പ്രകടിപ്പിച്ചിരുന്നു. കഴിഞ്ഞ എട്ടുമാസത്തോളം ഒരു കോവിഡ് മരണം മൂലം ചൈനയിൽ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നതും ശ്രദ്ധേയമാണ്. എട്ടുമാസങ്ങൾക്കു ശേഷം വ്യാഴാഴ്ചയാണ് ആദ്യ കോവിഡ് മരണം രാജ്യത്ത് റിപ്പോർട്ട് ചെയ്തതും. 

കൊറോണ വൈറസ് മനുഷ്യനിർമ്മിതമാണെന്നും വുഹാൻ ലാബിൽ നിന്നും ചോർന്നതാണെന്നുമാണ് യുഎസ് ഉൾപ്പെടെയുള്ള രാജ്യങ്ങളുടെ പ്രധാന ആരോപണം. കഴിഞ്ഞ ദിവസം യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഈ വാദം ഉന്നയിക്കുകയും ചെയ്തു. എന്നാൽ സ്വതന്ത്രവും ശാസ്ത്രീയവുമായ അന്വേഷണത്തിനാണ് പ്രധാനം നൽകുന്നതെന്നും ചൈനയെ പ്രതിക്കൂട്ടിൽ നിർത്തുക ലക്ഷ്യമല്ലെന്നും ഡബ്ല്യുഎച്ച്ഒ പ്രതികരിച്ചു.

വുഹാൻ മാർക്കറ്റുമായി ബന്ധമില്ലാത്തവർക്കു പോലും ആദ്യഘട്ടത്തിൽ രോഗം സ്ഥീരികരിച്ചത് വൈറസിന്റെ ഉത്ഭവ സ്ഥാനത്തെ കുറിച്ചുള്ള സംശയങ്ങൾക്ക് ഇട നൽകുന്നതാണെന്ന ചില ചൈനീസ് ആരോഗ്യ വിദഗ്ധർ സംശയം പ്രകടിപ്പിച്ചിരുന്നു. വിശദമായ തെളിവെടുപ്പിനും അന്വേഷണത്തിനും ശേഷമാകും സംഘം നിഗമനത്തിലെത്തുകയെന്നും അന്വേഷണം സ്വതന്ത്രവും വസ്തുനിഷ്ഠവും ആയിരിക്കുമെന്നും ഡബ്ല്യുഎച്ച്ഒ പ്രതികരിച്ചു.

English Summary: WHO team lands in Wuhan to search for pandemic origins, quarantined for 2 weeks

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com