ADVERTISEMENT

മുംബൈ ∙ ലൈംഗികപീഡനം സംബന്ധിച്ച് ആരോപണവിധേയനായ മഹാരാഷ്ട്ര സാമൂഹികക്ഷേമ മന്ത്രിയും എൻസിപി നേതാവുമായ ധനഞ്ജയ് മുണ്ടെയുടെ രാജിക്കായി സമ്മർദം ഏറുന്നു. ബിജെപി സംസ്ഥാന അധ്യക്ഷൻ ചന്ദ്രകാന്ത് പാട്ടീലും ബിജെപി വനിതാവിഭാഗവും രാജി ആവശ്യം ശക്തമാക്കിയിരിക്കെ എൻസിപി അധ്യക്ഷൻ ശരദ് പവാർ മന്ത്രിയെ തള്ളിപ്പറയുക കൂടി ചെയ്തതോടെ പദവിയൊഴിയാനുളള സാധ്യത വർധിച്ചു. പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം മന്ത്രിയുടെ മൊഴിയെടുക്കുമെന്ന് മുംബൈ പൊലീസ് അറിയിച്ചു. ധനഞ്ജയ് മുണ്ടെയ്ക്കെതിരെയുള്ളതു ഗുരുതര ആരോപണങ്ങളാണെന്ന് ശരദ് പവാർ മാധ്യമങ്ങളോടു പറഞ്ഞു. വിഷയം പാർട്ടിയിൽ ഉടൻ ചർച്ച ചെയ്തു തുടർനടപടികൾ സ്വീകരിക്കും. 

പവാറിനോടു കാര്യങ്ങൾ വിശദീകരിച്ചിട്ടുണ്ടെന്നും പാർട്ടി അധ്യക്ഷൻ എടുക്കുന്ന ഏതു തീരുമാനവും അംഗീകരിക്കുമെന്നും ധനഞ്ജയ് മുണ്ടെ പ്രതികരിച്ചു. മുതിർന്ന ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായിരുന്ന ഗോപിനാഥ് മുണ്ടെയുടെ സഹോദരപുത്രനാണ് ധനഞ്ജയ്. സംഗീതരംഗത്ത് അവസരങ്ങൾ ഒരുക്കാമെന്ന് വാഗ്ദാനം ചെയ്ത് ധനഞ്ജയ് മുണ്ടെ പലവട്ടം പീഡിപ്പിച്ചതായാണ് ഗായിക രേണു ശർമ (37) കഴിഞ്ഞ ദിവസം മുംബൈ പൊലീസിനു നൽകിയ പരാതി. ഇവരുടെ സഹോദരി കരുണ ശർമയുമായി ഏറെക്കാലമായി അടുപ്പം പുലർത്തിയിരുന്ന മന്ത്രിക്ക് ആ ബന്ധത്തിൽ 2 മക്കളുണ്ട്. 

തന്റെ ഭാര്യയും കുടുംബവും അംഗീകരിച്ച ബന്ധമാണിതെന്നും ഇപ്പോൾ കരുണയും സഹോദരി രേണുവും തന്നെ താറടിച്ചുകാണിക്കാനും ബ്ലാക്മെയിൽ ചെയ്യാനും ഉദേശിച്ചാണു പരാതി നൽകിയിരിക്കുന്നത് എന്നാണ് ധനഞ്ജയിന്റെ അവകാശവാദം.അതിനിടെ, ഏതെങ്കിലുമൊരാൾ ഇത്തരത്തിൽ ആരോപണം ഉന്നയിച്ചതിന്റെ പേരിൽ മന്ത്രി രാജിവയ്ക്കേണ്ടതില്ലെന്ന് എൻസിപി സംസ്ഥാന അധ്യക്ഷനും മന്ത്രിയുമായ ജയന്ത് പാട്ടീൽ പ്രതികരിച്ചു. വ്യക്തിപരമായ കാര്യങ്ങളാണിതെന്നും പ്രതികരിക്കാനില്ലെന്നും ശിവസേന നേതാവ് സഞ്ജയ് റാവുത്ത് പറഞ്ഞു.

മന്ത്രി  ധനഞ്ജയ് മുണ്ടെയ്ക്കെതിരെ പീഡന പരാതി ഉന്നയിച്ചിരിക്കുന്ന യുവതി നേരത്തെ തന്നെ വർഷങ്ങളോളം വേട്ടയാടിയിരുന്നതായി ബിജെപി നേതാവ് കൃഷ്ണ ഹെഗ്ഡെ വെളിപ്പെടുത്തിയതും വിവാദങ്ങളിൽ ഇടം നേടി. തന്നെ യുവതി തുടർച്ചയായി പല നമ്പറുകളിൽ നിന്നു ഫോൺ വിളിക്കുകയും സന്ദേശങ്ങൾ അയയ്ക്കുകയും ചെയ്തിരുന്നതായി  ഹെഗ്ഡെ ആരോപിച്ചു. കൂടിക്കാഴ്ചയ്ക്ക് സമയം ചോദിച്ചു പലവട്ടം സമീപിച്ചെങ്കിലും താൻ ഒഴിഞ്ഞുമാറുകയായിരുന്നു. ഹണി ട്രാപ് ഒരുക്കി പണം തട്ടാനും ബ്ലാക്ക് മെയിൽ ചെയ്യാനുമുള്ള ശ്രമമായിരുന്നു അതെന്നാണു താൻ കരുതുന്നതെന്നും ഹെഗ്ഡെ മാധ്യമങ്ങളോടു പറഞ്ഞു. മുൻ എംഎൽഎ കൂടിയായ കൃഷ്ണ ഹെഗ്ഡെ നേരത്തെ കോൺഗ്രസിലായിരുന്നു. മറ്റൊരു രാഷ്ട്രീയ നേതാവിനെയും ഈ യുവതി കുടുക്കാൻ ശ്രമിച്ചിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.

English Summary: A rape allegation, a Minister and claims of blackmail: How Dhananjay Munde's controversy is taking a twist

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com