‘ഈ നിയമങ്ങൾ കർഷകരെ ഇല്ലാതാക്കാൻ’; കോണ്‍ഗ്രസ് കര്‍ഷകമാര്‍ച്ച് നയിച്ച് രാഹുലും പ്രിയങ്കയും
Mail This Article
ന്യൂഡൽഹി∙ വിവാദ കാർഷിക നിയമങ്ങൾക്കെതിരെ സമരം ചെയ്യുന്ന കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കോൺഗ്രസിന്റെ രാജ്യവ്യാപക പ്രതിഷേധം. ഡൽഹിയിൽ നടന്ന മാർച്ചിന് കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധിയും എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും നേതൃത്വം നൽകി. ലഫ്റ്റനന്റ് ഗവർണറുടെ വസതിക്ക് മുന്നിൽ മാർച്ച് തടഞ്ഞു.
വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കുന്നതുവരെ കോൺഗ്രസ് സമരം തുടരുമെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.‘ ബിജെപി സർക്കാർ നിയമങ്ങൾ പിൻവലിക്കണം. നിയമം പിൻവലിക്കുന്നതുവരെ കോൺഗ്രസ് പിൻമാറില്ല. ഈ നിയമങ്ങൾ കർഷകരെ സഹായിക്കാനുള്ളതല്ല, മറിച്ച് അവരെ ഇല്ലാതാക്കാനുള്ളതാണ്’– രാഹുൽ പറഞ്ഞു.
‘നേരത്തെ ഭൂമി ഏറ്റെടുക്കൽ നിയമം കൊണ്ടുവന്ന് കർഷകരുടെ ഭൂമി ഏറ്റെടുക്കാൻ മോദി സർക്കാർ ശ്രമിച്ചു. അന്ന് കോൺഗ്രസ് അത് തടഞ്ഞു. ഇന്ന് ബിജെപിയും രണ്ട്-മൂന്നു സുഹൃത്തുക്കളും ചേര്‍ന്ന് കാര്‍ഷിക നിയമങ്ങള്‍ കൊണ്ടുവന്ന് ഒരിക്കല്‍ക്കൂടി കര്‍ഷകരെ ആക്രമിക്കുകയാണ്’–രാഹുല്‍ പറഞ്ഞു.
പ്രവർത്തകരും പൊലീസും തമ്മിലുള്ള ഉന്തും തള്ളിനുമിടെ യൂത്ത് കോൺഗ്രസ് ദേശിയ അധ്യക്ഷൻ ബി.വി. ശ്രീനിവാസിനും കോൺഗ്രസ് നേതാവ് അൽക്കാ ലാംബക്കും പരുക്കേറ്റു. ആയിരക്കണക്കിന് പ്രവർത്തകരാണ് മാർച്ചിൽ പങ്കെടുത്തത്.
English Summary :'Laws Meant To Finish Farmers': Rahul Gandhi Leads Congress Delhi Protest