ADVERTISEMENT

മുംബൈ∙ ചാനൽ റേറ്റിങ് (ടിആർപി) തട്ടിപ്പു കേസിൽ റിപ്പബ്ലിക് ടിവി എഡിറ്റർ അർണബ് ഗോസ്വാമിക്കും ചാനലിന്റെ മാതൃ കമ്പനിയായ എആർജി ഔട്ട്‌ലയർ മീഡിയയിലെ ജീവനക്കാർക്കും എതിരെ 29 വരെ ബലംപ്രയോഗിച്ചുള്ള പൊലീസ് നടപടികൾ ഉണ്ടാകില്ലെന്ന് മുംബൈ പൊലീസ് ബോംബെ ഹൈക്കോടതിയെ അറിയിച്ചു. കേസിൽ പരാതിക്കാരായ ഹൻസ റിസർച് ഗ്രൂപ്പിലെ ജീവനക്കാർക്ക് അറസ്റ്റിൽ നിന്നുള്ള ഇടക്കാല സംരക്ഷണം കോടതി 29 വരെ നീട്ടി. ജീവനക്കാരെ ആഴ്ചയിൽ 2 ദിവസത്തിൽ കൂടുതൽ ചോദ്യം ചെയ്യാൻ വിളിപ്പിക്കരുതെന്നും കോടതി നിർദേശം നൽകി.

ടിആർപി റേറ്റിങ്ങിൽ കൃത്രിമം നടത്താൻ അർണബ് കൈക്കൂലി നൽകി എന്ന ആരോപണം വാസ്തവ വിരുദ്ധമാണെന്ന് ഇന്നലെ എആർജി മീഡിയയുടെ അഭിഭാഷകൻ ഹരീഷ് സാൽവെ വാദിച്ചു. ടിആർപി തട്ടിപ്പുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും (ഇഡി) കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ഇഡിയുടെ കണ്ടെത്തലുകൾ മുംബൈ പൊലീസിന്റേതിൽ നിന്നു വിഭിന്നമാണെന്നതു തന്നെ കേസ് കെട്ടിച്ചമച്ചതിന്റെ തെളിവാണെന്നും സാൽവെ വാദിച്ചു. 

മുംബൈ പൊലീസ് തങ്ങളുടെ അന്വേഷണ റിപ്പോർട്ട്  കോടതിയിൽ സമർപ്പിച്ചിരുന്നു. തങ്ങളുടെ റിപ്പോർട്ട് സീൽ വച്ച കവറിൽ സമർപ്പിക്കാൻ  തയാറാണെന്ന് ഇഡി അറിയിച്ചെങ്കിലും കേസിൽ കക്ഷിയല്ലെന്നു ചൂണ്ടിക്കാട്ടി മുംബൈ പൊലീസിന്റെ അഭിഭാഷകൻ കപിൽ സിബൽ ഇതിനെ എതിർത്തു. തുടർന്ന് ഇഡിയെ കക്ഷിചേർക്കുന്നതിന് അടുത്ത വാദം കേൾക്കുന്നതിന് മുൻപ് ഹർജി പുതുക്കി നൽകാൻ എആർജിയോട് ആവശ്യപ്പെട്ടു. വാദം കേൾക്കൽ 29ന് തുടരും.

ചാനൽ റേറ്റിങ് കേസിൽ തങ്ങളുടെ ജീവനക്കാർക്കെതിരെയുള്ള നടപടികൾ തടയണമെന്നും കേസ് സിബിഐയ്‌ക്കോ മറ്റു സ്വതന്ത്ര ഏജൻസികൾക്കോ കൈമാറണമെന്നും ആവശ്യപ്പെട്ടാണ് എആർജി മീഡിയ ഹൈക്കോടതിയെ സമീപിച്ചത്.

English Summary: Won't take action against Arnab Goswami till Jan 29 in TRP case: Mumbai police to HC

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com