പൊലീസ് കന്റീനിൽ വന്‍ അഴിമതി: പഴകിയ ഉൽപ്പന്നങ്ങൾ; നടപടിയെടുക്കാതെ ഡിജിപി
Mail This Article
തിരുവനന്തപുരം∙ അടൂർ സബ്‌സിഡിയറി സെന്‍ട്രൽ പൊലീസ് കന്റീനിൽ വൻ അഴിമതി നടക്കുന്നതായി വ്യക്തമാക്കി കെഎപി മൂന്നാം ദളം കമൻഡാന്റ് ഡിജിപിക്കു നൽകിയ റിപ്പോർട്ട് പുറത്ത്. ക്രമക്കേടുകൾ നേരത്തെ പൊലീസ് ആസ്ഥാനത്ത് അറിയിച്ചെങ്കിലും കുറ്റക്കാരെ കണ്ടെത്താനോ ശിക്ഷിക്കാനോ നടപടി സ്വീകരിച്ചിട്ടില്ലെന്നു വ്യക്തമാക്കുന്ന റിപ്പോര്‍ട്ടിൽ പുറത്തുള്ള ഏജൻസിയെകൊണ്ട് അഴിമതി അന്വേഷിക്കണമെന്നും നിർദേശിക്കുന്നു. നേരത്തെ ഇടുക്കി ജില്ലയിലെ പൊലീസ് കന്റീൻ നടത്തിപ്പിനെക്കുറിച്ചും ആരോപണം ഉയർന്നിരുന്നു.
2018–19 കാലഘട്ടത്തിൽ 42,29,956 രൂപയുടെ ചെലവാക്കാന്‍ സാധ്യതയില്ലാതിരുന്ന സാധനങ്ങൾ വാങ്ങിക്കൂട്ടിയതായി ജയനാഥ് ജെ. ഐപിഎസിന്റെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. മേലധികാരികളിൽനിന്നുള്ള വാക്കാലുള്ള നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് വാങ്ങൽ നടന്നത്. പൊലീസ് ആസ്ഥാനത്തെ ഒരു ഉദ്യോഗസ്ഥ ഇത്തരത്തിലുള്ള നിർദേശങ്ങൾ വാക്കാൽ നൽകിയത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് വാട്സാപ് വഴി ലഭിക്കുന്ന നിർദേശങ്ങൾ അനുസരിക്കേണ്ടെന്നു നിർദേശം നൽകി. കന്‍റീൻ സ്റ്റോക്കിൽ 11,33,777 രൂപയുടെ സാധനങ്ങൾ കാണാനില്ല. 2018–19 കാലഘട്ടത്തിൽ വാങ്ങിയ ഉൽപ്പന്നങ്ങളാണ് കാണാതായത്. കന്റീനിൽ ജോലി ചെയ്യുന്നവർക്കാർക്കും പൊലീസ് ക്ലിയറന്‍സ് സർട്ടിഫിക്കറ്റില്ല. കന്റീൻ ഗോഡൗൺ നിർമാണത്തിൽ വലിയ ക്രമക്കേടുകൾ നടന്നു.
പ്രതിവര്‍ഷം ശരാശരി 15.20 കോടി രൂപയുടെ വിൽപ്പന മാത്രം നടക്കുന്ന ചെറിയ കന്റീനായ അടൂരിൽ ഇത്രയും ക്രമക്കേട് നടന്നെങ്കില്‍ മറ്റുള്ള സ്ഥലങ്ങളിലും ഇത്തരം പ്രവർത്തനങ്ങള്‍ നടക്കുന്നതായി വേണം അനുമാനിക്കാൻ. അടൂർ കന്റീനിൽ അനാവശ്യമായി വാങ്ങിക്കൂട്ടിയ പഴകിയ ഉൽപ്പന്നങ്ങൾ ഉദ്യോഗസ്ഥരുടെമേൽ അടിച്ചേൽപ്പിക്കുന്നത് മനുഷ്യത്വരഹിതമായ നടപടിയാണ്. ഈ ഉൽപ്പന്നങ്ങൾ കമ്പനിക്കു തിരിച്ചു നൽകണമെന്നും റിപ്പോർട്ടിൽ നിർദേശിക്കുന്നു.
English Summary : Corruption in police canteen, Adoor