കർണാടകയിൽ കണ്ണ് വേണ്ട; ഉദ്ധവിന് മുന്നറിയിപ്പ് നൽകി ബിജെപിയും കോൺഗ്രസും
Mail This Article
ബെംഗളൂരു∙ കർണാടകയിലെ മറാഠി സംസാരിക്കുന്ന ജനങ്ങള്‍ താമസിക്കുന്ന പ്രദേശങ്ങളെ മഹാരാഷ്ട്രയിൽ ചേർക്കാൻ പ്രതിജ്ഞാബദ്ധമാണെന്ന മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ പ്രസ്താവനയ്ക്കെതിരെ വിമർശനവുമായി ബിജെപിയും കോൺഗ്രസും. കർണാടകയിലെ ബിജെപി, കോൺഗ്രസ് നേതാക്കളാണ് ഉദ്ധവിനെതിരെ നിലപാടു വ്യക്തമാക്കിയത്. മഹാരാഷ്ട്ര മുഖ്യമന്ത്രി ഇപ്പോൾ കോവിഡ് പ്രതിരോധത്തിൽ ശ്രദ്ധിക്കണമെന്ന് കർണാടക വിദ്യാഭ്യാസ മന്ത്രിയും ബിജെപി നേതാവുമായ എസ്. സുരേഷ് കുമാര്‍ അറിയിച്ചു.
ഉദ്ധവ് വികസന പ്രവർത്തനങ്ങളിലും മറ്റു കാര്യങ്ങളിലുമാണു ശ്രദ്ധിക്കേണ്ടത്. തീർപ്പാക്കിയ കാര്യങ്ങളിലേക്കു വീണ്ടും പോകേണ്ടതില്ലെന്നും സുരേഷ് കുമാർ പറഞ്ഞു. വിഡ്ഢിത്തമെന്നാണ് ഉദ്ധവിന്റെ വാക്കുകളോടു കോൺഗ്രസ് നേതാവ് സിദ്ധരാമയ്യ പ്രതികരിച്ചത്. ഞങ്ങളുടെ ബെലഗാവിയെക്കുറിച്ചുള്ള മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ പ്രസ്താവനയോടു ശക്തമായി അപലപിക്കുകയാണ്.
ബെലഗാവി കർണാടകയുടെ പ്രധാന ഭാഗമാണ്. ഇതിനകം പരിഹരിച്ചു കഴിഞ്ഞ ഒരു വിഷയത്തെ വീണ്ടും ഉയർത്തിക്കൊണ്ടുവരരുത്. ഇതു രാഷ്ട്രീയവത്കരിക്കരുത്. നിങ്ങൾ വെറുമൊരു ശിവസേന പ്രവർത്തകനല്ല. ഉത്തരവാദിത്തപ്പെട്ട മുഖ്യമന്ത്രിയാണെന്ന കാര്യം മറക്കാതിരിക്കുക– കോൺഗ്രസ് നേതാവ് ഓർമിപ്പിച്ചു. ഞങ്ങളുടെ സംസ്ഥാനം സംരക്ഷിക്കേണ്ടത് കടമയാണ്. കർണാടക മുഖ്യമന്ത്രി ഇതിന് ഉചിതമായ മറുപടി നൽകണമെന്നും സിദ്ധരാമയ്യ ആവശ്യപ്പെട്ടു.
English Summary: BJP, Congress slam Uddhav over Belgaum claim