മകനെ ദുരുപയോഗിച്ചെന്ന കേസ്; ചില മരുന്നുകൾ കണ്ടെത്തിയെന്ന് സർക്കാർ
Mail This Article
കൊച്ചി∙ കടയ്ക്കാവൂരിൽ അമ്മ മകനെ ലൈംഗികമായി ദുരുപയോഗം ചെയ്തെന്ന കേസിൽ പ്രതിയായ അമ്മയ്ക്കു ജാമ്യം നൽകുന്നതിനെതിരെ സർക്കാർ ഹൈക്കോടതിയിൽ. അമ്മയുടെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴാണു ഹൈക്കോടതിയിൽ സർക്കാർ നിലപാട് വ്യക്തമാക്കിയത്. ഇതു വെറും കുടുംബപ്രശ്നം മാത്രമാണെന്നു പറഞ്ഞ് അവഗണിക്കാനാവില്ലെന്നും മകന്റെ മൊഴിയിൽ കഴമ്പുണ്ടെന്നും പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു.
ഇവരുടെ മൊബൈൽ ഫോണിൽനിന്നു നിർണായക തെളിവുകൾ ലഭിച്ചിട്ടുണ്ട്. ചില മരുന്നുകൾ നൽകിയിരുന്നതായി കുട്ടി മൊഴി നൽകിയിരുന്നു. ഈ മരുന്നുകൾ പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ടെന്നും സർക്കാർ കോടതിയിൽ അറിയിച്ചു. അതേസമയം കേസ് ഡയറി ഹാജരാക്കാൻ ഹൈക്കോടതി സർക്കാരിനോട് ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം കേസ് പരിഗണനയ്ക്കു വന്നപ്പോൾ മുഴുവൻ രേഖകളും ഹാജരാക്കാൻ പ്രോസിക്യൂഷനു നിർദേശം നൽകിയിരുന്നു. കേസ് ഡയറി കൂടി പരിശോധിച്ച ശേഷമായിരിക്കും കോടതി ജാമ്യാപേക്ഷയിൽ തീരുമാനമെടുക്കുക.
നെയ്യാറ്റിൻകര പോക്സോ കോടതി ഇവരുടെ ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണു കുട്ടിയുടെ മാതാവ് ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചത്. തനിക്കെതിരായ ആരോപണം കെട്ടിച്ചമച്ചതാണെന്നും നാലു കുട്ടികളുടെ മാതാവായ തന്നെ ഭർത്താവ് ക്രൂരമായി മർദിക്കാറുണ്ടായിരുന്നെന്നും പിന്നീട് വിവാഹമോചനം നേടാതെ മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചെന്നും ഹർജിക്കാരി കോടതിയെ അറിയിച്ചിട്ടുണ്ട്. തന്റെ മാതൃത്വത്തെ അവഹേളിക്കുന്നതാണ് ഈ കേസെന്നും തന്നെ ഉപേക്ഷിച്ചതിനു പിന്നാലെ ജീവനാംശം ലഭിക്കുന്നതിനും കുഞ്ഞുങ്ങളുടെ ചെലവിനും പണം ആവശ്യപ്പെട്ട് ഹർജി നൽകിയിരുന്നു. തുടർന്നായിരുന്നു മക്കളെ മൂന്നു പേരെ തന്നിൽ നിന്നു പിടിച്ചു കൊണ്ടു പോയത്. ഇതിൽ കേസ് നിലനിൽക്കുന്നതായും മക്കളുടെ വിദ്യാഭ്യാസം മുടങ്ങിക്കിടക്കുകയാണെന്നും കൗൺസിലറായ രണ്ടാം ഭാര്യ ബ്രെയിൻവാഷ് ചെയ്താണ് കുട്ടിയെക്കൊണ്ട് ഇതെല്ലാം പറയിപ്പിച്ചിരിക്കുന്നത് എന്നു സംശയിക്കുന്നതായും ഇവർ കോടതിയിൽ പറഞ്ഞിട്ടുണ്ട്.
English Summary: Kadakkavoor Pocso case: Mothers' bail application in High Court