മോദി സർക്കാരിന്റെ ഒരു രൂപയുമില്ല; മിത്രംസ് ഉളുപ്പില്ലാതെ പറയരുത്: കടകംപള്ളി
Mail This Article
തിരുവനന്തപുരം∙ ശബരിമല സന്നിധാനത്ത് ആധുനിക അന്നദാന മണ്ഡപം യാഥാര്‍ഥ്യമാക്കിയത് പിണറായി സര്‍ക്കാരിന്റെ മാത്രം ഫണ്ട് ഉപയോഗിച്ചാണെന്നു ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. സംസ്ഥാന സര്‍ക്കാർ 21.55 കോടി രൂപയാണ് അന്നദാന മണ്ഡപം നിര്‍മിക്കാന്‍ വിനിയോഗിച്ചത്. ഏഷ്യയിലെ ഏറ്റവും വലിയ അന്നദാന മണ്ഡപങ്ങളില്‍ ഒന്നായ ഇവിടെ ഒരേസമയം 5000 തീര്‍ത്ഥാടകര്‍ക്ക് അന്നദാനം നല്‍കാന്‍ കഴിയും.
അപ്പോള്‍ മിത്രംസ്, ശബരിമലയെ ദേശീയ തീര്‍ത്ഥാടന കേന്ദ്രമാക്കണമെന്ന സംസ്ഥാനത്തിന്റെ ആവശ്യം പോലും അവഗണിച്ച മോദി സര്‍ക്കാര്‍ ഒരു രൂപ പോലും ഈ അന്നദാന മണ്ഡപത്തിന് മുടക്കിയിട്ടില്ല. അന്നദാനം മഹാദാനമാണ്. അതില്‍ പോലും ഉളുപ്പില്ലാത്ത അവകാശ വാദവുമായി വരരുതെന്നും കടകംപള്ളി സമൂഹമാധ്യമത്തിലെ കുറിപ്പിൽ വിമർശിച്ചു.
പിണറായി വിജയന്‍ സര്‍ക്കാര്‍ യാഥാര്‍ഥ്യമാക്കിയ അന്നദാന മണ്ഡപം കേന്ദ്രത്തിന്റേതെന്ന് ഗീര്‍വാണം അടിക്കുന്നവരോട് ഒരു പഴഞ്ചൊല്ല് ഓര്‍മ്മിപ്പിക്കാം. ''ആരാന്റെ പന്തലില്‍ വാ എന്റെ വിളമ്പു കാണണമെങ്കില്‍' എന്ന തൊലിക്കട്ടി അലങ്കാരമാക്കരുതെന്നും മന്ത്രി പ്രതികരിച്ചു.
English Summary: Kerala government 21.55 crore for Sabarimala development: Minister Kadakampally