ADVERTISEMENT

ബെയ്ജിങ്∙ ചൈനീസ് സർക്കാരിനെയും പ്രസി‍ഡന്റ് ഷി ചിൻപിങ്ങിനെയും വിമർശിച്ചതിനു തൊട്ടുപിന്നാലെ പൊതു ഇടങ്ങളിൽനിന്ന് ‘അപ്രത്യക്ഷ’മായ ചൈനീസ് ശതകോടീശ്വരനും ആലിബാബയുടെ സ്ഥാപകനുമായ ജാക്ക് മാ നാലു മാസത്തെ അജ്ഞാതവാസത്തിനു ശേഷം വീണ്ടും പൊതുവേദിയിൽ. ജാക്ക് മായെ ചൈനീസ് ഭരണകൂടം പിടികൂടിയെന്നും ജയിലിൽ അടച്ചുവെന്നുമുള്ള അഭ്യൂഹങ്ങൾ ശക്തമാകുന്നതിനിടെയാണ് ജാക്ക് മായുടെ രംഗപ്രവേശം. 

ചൈനയിലെ ഗ്രാമീണ മേഖലയിലെ അധ്യാപകരെ അഭിസംബോധന ചെയ്ത ചെറിയ ഓണ്‍ലൈന്‍ വിഡിയോയിലൂടെയാണ് ഏറെ നാളത്തെ വിവാദങ്ങള്‍ക്കും ആശങ്കകള്‍ക്കും വിരാമമിട്ട് ജാക് മാ തിരികെയെത്തിയത്. ചൈനീസ് സര്‍ക്കാരിനെതിരെ കഴിഞ്ഞ ഒക്ടോബറില്‍ നടത്തിയ ചില പരാമര്‍ശങ്ങളെത്തുടര്‍ന്നാണ്, ആലിബാബ എന്ന വമ്പന്‍ ഓണ്‍ലൈന്‍ കമ്പനിയുടെ സ്ഥാപകനായ ജാക് മാ പെട്ടെന്ന് പൊതുരംഗത്തുനിന്ന് അപ്രത്യക്ഷനായത്.

അധികൃതര്‍ അദ്ദേഹത്തെ ബെയ്ജിങ്ങിലേക്കു വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നു. പിന്നീട് ഇതുവരെ ലോകത്തിലെ ഏറ്റവും വലിയ സമ്പന്നര്‍മാരിലൊരാളായ ജാക് മായെക്കുറിച്ചു വിവരമൊന്നുമില്ലായിരുന്നു. ചൈനീസ് പ്രസിഡന്റ് ഷീ ചിന്‍പിങ്ങിന്റെ അപ്രീതിക്കു പാത്രനായ അദ്ദേഹത്തിന് എന്തു സംഭവിച്ചു എന്നതിനെപ്പറ്റി രാജ്യാന്തര സമൂഹം ആശങ്കാകുലരായിരുന്നു. 

jinping-jack-ma
ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്, ജാക്ക് മാ

ചൈനയിലെ ഗ്രാമീണ വിദ്യാഭ്യാസ സമ്പ്രദായത്തെക്കുറിച്ചും അധ്യാപകരെക്കുറിച്ചുമാണ് ജാക് മാ വിഡിയോയില്‍ സംസാരിച്ചത്. ഇത്രയും കാലും താനും സഹപ്രവര്‍ത്തകരും രാജ്യത്തെ വിദ്യാഭ്യാസസമ്പ്രദായം എങ്ങനെ മെച്ചപ്പെടുത്താം എന്നതിനെക്കുറിച്ചു പഠിച്ചുവരികയായിരുന്നെന്നും അതിനായി താനടക്കമുള്ള ബിസിനസ് സമൂഹം കൂടുതല്‍ ഇടപെടലുകള്‍ നടത്തേണ്ടതുണ്ടെന്നുമാണു മാ അറിയിച്ചത്. 

എല്ലാ വർഷവും തന്റെ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ നടക്കാറുള്ള ഗ്രാമീണ അധ്യാപകരെ ആദരിക്കുന്ന പരിപാടിയിലാണു ഇന്നു ജാക് മാ പങ്കെടുത്തതെന്ന് ജാക് മാ ഫൗണ്ടേഷന്റെ വക്താവ് മാധ്യമങ്ങളെ അറിയിച്ചു. 2015ലാണു ജാക് മാ ഫൗണ്ടേഷൻ അധ്യാപകർക്ക് ആദരമർപ്പിക്കുന്ന പദ്ധതിക്കു തുടക്കംകുറിച്ചത്. തിരഞ്ഞെടുക്കപ്പെടുന്ന 100 ഗ്രാമീണ അധ്യാപകർക്ക് 10 ലക്ഷം രൂപ വീതമാണു നൽകുന്നത്. കൂടാതെ അടുത്ത മൂന്നു വർഷത്തേക്ക് അവരുടെ മുഴുവൻ പഠന, ഗവേഷണ ചെലവുകളും ഫൗണ്ടേഷൻ വഹിക്കും. 

വിഡിയോ സൂക്ഷ്മമായ നിരീക്ഷിച്ച രാജ്യാന്തര മാധ്യമങ്ങൾ ജാക് മാ ചൈനീസ് സർക്കാരിന്റെ കടുത്ത നിയന്ത്രണത്തിലാണെന്ന സൂചനയാണു പങ്കുവച്ചത്. ഇരുണ്ടനിറത്തിലുള്ള വസ്ത്രം ധരിച്ചു കാണപ്പെട്ട മായുടെ മുഖത്തും പതിവു പ്രസന്നതയില്ലായിരുന്നു. ആലിബാബ അടക്കമുള്ള വമ്പൻ കമ്പനികൾ ചൈനീസ് സർക്കാരിന്റെ നിയന്ത്രണത്തിനപ്പുറത്തേക്കു വളരുകയാണെന്നും അവയ്ക്കു കൂച്ചുവിലങ്ങിടേണ്ടത് അത്യാവശ്യമാണെന്നും പ്രസിഡന്റ് ഷീ ചിൻപിങ് കരുതുന്നുവെന്നാണ് റിപ്പോർട്ടുകൾ. 

1990കളിൽ വെറും 800 രൂപ പ്രതിമാസ ശമ്പളം വാങ്ങി അധ്യാപക ജോലി ചെയ്തിരുന്ന മാ യുന്‍ എന്ന യുവാവാണ് പിന്നീട് ആലിബാബയുടെ തലവനായി മാറിയത്. 1999ല്‍ തന്റെ 17 സുഹൃത്തുക്കളുമായി ചേര്‍ന്ന് ആരംഭിച്ച ആലിബാബ എന്ന ഓണ്‍ലൈന്‍ സ്റ്റോർ ജാക്ക് മായെ ശതകോടീശ്വരനാക്കി. 

കമ്യൂണിസ്റ്റ് പാർട്ടിയുമായുള്ള അഭിപ്രായഭിന്നത പുറത്തുവന്നതിനു ശേഷം കഴിഞ്ഞ നവംബർ മുതൽ ജാക്ക് മാ പൊതുവേദികളിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു അദ്ദേഹം നടത്തുന്ന ടാലന്റ് ഷോയായ ‘ആഫ്രിക്കാസ് ബിസിനസ് ഹീറോസ്’ന്റെ ഫൈനൽ എപ്പിസോഡിൽ ജഡ്ജായി ജാക്ക് മാ എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും അവസാനനിമിഷം പിന്മാറിയതോടെയാണ് അഭ്യൂഹങ്ങൾ ശക്തമായത്.

ഒക്ടോബറിൽ ഷാങ്ഹായ്‌യിൽ നടന്ന പരിപാടിയിലാണ് ജാക്ക് മാ ചൈനീസ് സർക്കാരിനെയും പ്രസി‍ഡന്റ് ഷി ചിൻപിങ്ങിനെയും വിമർശിച്ച് പ്രസംഗിച്ചത്. സർക്കാർ ഉടമസ്ഥതയിലുള്ള ബാങ്കുകൾക്കും സാമ്പത്തിക സ്ഥാപനങ്ങൾക്കുമെതിരെയായിരുന്നു ജാക്കിന്റെ പ്രതികരണം. ചൈനയിലെ ബാങ്കിങ് രീതി പഴഞ്ചനാണെന്നും ജാക്ക് പറഞ്ഞു. ഇതു ചൈനീസ് സർക്കാരിനെ പ്രകോപിപ്പിച്ചിരുന്നു. 

ഇതോടെ ആലിബാബയുടെ പ്രവർത്തനങ്ങളിൽ സർക്കാർ കടിഞ്ഞാൺ ഇടുകയും അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തു. നവംബറിൽ ജാക്ക് മായുടെ ഫിനാൻഷ്യൽ ടെക്ക് കമ്പനിയായ ആന്റ് ഗ്രൂപ്പിന് വാഗ്ദാനം ചെയ്യപ്പെട്ട പൊതുനിക്ഷേപം ഷി ചിൻപിങ് നേരിട്ട് ഇടപെട്ട് തടഞ്ഞിരുന്നു. 

ജാക്ക് മായുടെ ആലിബാബ എന്ന് ഇ-കൊമേഴ്‌സ് ഭീമനെക്കുറിച്ച് ചൈനയിൽ സൂക്ഷ്മപരിശോധന നടക്കുകയാണ്. ഒക്ടോബർ അവസാനം മുതൽ ജാക്ക് മായുടെ സമ്പത്തിന്റെ 1100 കോടി ഡോളർ (ഏകദേശം 80509.17 കോടി രൂപ) നഷ്ടമായി. ബ്ലൂംബെർഗ് ശതകോടീശ്വരൻ സൂചിക പ്രകാരം മായുടെ ആസ്തി 6170 കോടി ഡോളറിൽ നിന്ന് 5090 കോടി ഡോളറായി കുറഞ്ഞു. ഇതോടെ ജാക്ക് മാ ലോകത്തെ 25-ാമത്തെ സമ്പന്ന വ്യക്തിയായി താഴോട്ടിറങ്ങി.

ഡിസംബർ 24 നാണ് ചൈനീസ് സർക്കാർ ആലിബാബയുടെ കുത്തക പ്രവർത്തനത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചത്. ഇത് കമ്പനിയുടെ ഹോങ്കോങ് വിപണിയിൽ ലിസ്റ്റുചെയ്ത ഓഹരികളെ കാര്യമായി ബാധിച്ചു. മറ്റ് പല ചൈനീസ് ടെക്നോളജി ഭീമന്മാർക്കും സർക്കാരിൽ നിന്നുള്ള നിരീക്ഷണത്തിന്റെ ആഘാതം അനുഭവപ്പെടുകയും വിപണി മൂല്യത്തിൽ കോടിക്കണക്കിന് ഡോളർ നഷ്ടപ്പെടുകയും ചെയ്തിരുന്നു. 

English Summary: Jack Ma, Missing For Months, Emerges for First Time Since China Crackdown

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com