ADVERTISEMENT

കോഴിക്കോട്∙ നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോൺഗ്രസിൽ പത്തംഗ മേൽനോട്ട സമിതി മാത്രമാണ് ഉണ്ടാക്കിയതെന്നും മറ്റൊരു കാര്യത്തിലും തീരുമാനമായിട്ടില്ലെന്നും കെ. മുരളീധരൻ എംപി. സ്ഥാനാർഥി നിർണയത്തിലോ കെപിസിസി അധ്യക്ഷസ്ഥാനത്തിലോ ഒരു തീരുമാനവും എടുത്തിട്ടില്ല. ആരെ വേണമെങ്കിലും സ്ഥാനാർഥിയാക്കിയെന്നോ എവിടേയെങ്കിലും മത്സരിപ്പിക്കാമെന്നു തീരുമാനിച്ചെന്നോ പ്രചരിപ്പിക്കുന്നതിൽ എതിർപ്പില്ല. എന്നാൽ അതൊന്നും പാർട്ടി തലത്തിൽ തീരുമാനമെടുത്തിട്ടില്ലെന്നും മുരളീധരൻ പറഞ്ഞു. 

വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് കേരളത്തിൽ ഉജ്ജ്വല വിജയം കൈവരിക്കുകയും ഭരണത്തിലേറുകയും ചെയ്യും. ചക്ക എന്ന് പറയുമ്പോൾ ചുക്ക് എന്നുപറയുന്നവർ എന്ത് കുത്തിത്തിരിപ്പ് നടത്തിയാലും കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ കൽപറ്റയിൽ മത്സരിക്കുമെന്നും കെ.സുധാകരൻ കെപിസിസി പ്രസിഡന്റാവുമെന്നുമുള്ള പ്രചാരണങ്ങളോട്  പ്രതികരിക്കുകയായിരുന്നു മുരളി.

തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ വടകര മണ്ഡലത്തിൽ മാത്രമേ പ്രവർത്തിക്കൂ എന്നു പറഞ്ഞത് വിജയം ലക്ഷ്യമിട്ടുതന്നെയാണ്. വടകര ലോക്സഭാ മണ്ഡലത്തിലെ ഏഴു നിയമസഭാ സീറ്റുകളിൽ നാലെണ്ണമെങ്കിലും പിടിക്കാൻ വടകരയിൽത്തന്നെ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നാണ്  പറഞ്ഞതെന്നും മുരളീധരൻ പറഞ്ഞു.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന കേരള യാത്രയുടെ സ്വാഗതം സംഘം ഓഫിസ് കോൺഗ്രസ് ജില്ലാകമ്മിറ്റി ഓഫിസിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രതിപക്ഷ നേതാവിന്റെ ജാഥ ജില്ലയിലെത്തുന്ന ഫെബ്രുവരി 4, 5 തീയതികളിൽ കർഷക ബിൽ ചർച്ച ചെയ്യുന്ന പാർലമെന്റ് സമ്മേളനം നടക്കുകയാണ്. അതുകൊണ്ട് ജില്ലയിലെ പരിപാടികളിലുണ്ടാവില്ല. താനില്ലാത്തതിന്റെ പേരിൽ പുതിയ കുത്തിത്തിരിപ്പുകൾ ഉണ്ടാക്കാതിരിക്കാനാണ് ഇതു മുൻകൂട്ടി പറയുന്നതെന്നും കെ. മുരളീധരൻ പറഞ്ഞു.

English Summary : K Muraleedharan on congress preparation for coming assembly election

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com