മകളെ കോളജിൽ ചേർത്തു മടങ്ങിയ പിതാവ് ട്രെയിനിൽ നിന്നു വീണു മരിച്ചു
Mail This Article
എടത്വ (ആലപ്പുഴ) ∙ മകളെ ബെംഗളൂരുവിലെ നഴ്സിങ് കോളജിൽ ചേർത്ത ശേഷം മടങ്ങിയ അച്ഛൻ ട്രെയിനിൽ നിന്നു വീണു മരിച്ചു. തലവടി നീരേറ്റുപുറം കാരിക്കുഴി കുറവം പറമ്പിൽ സുരേഷ് (48) ആണ് മരിച്ചത്. യാത്രയ്ക്കിടെ സുരേഷിനെ കാണാതായതിനെ തുടർന്ന് ഒപ്പമുണ്ടായിരുന്ന ഭാര്യ പരാതി നൽകിയിരുന്നു. ഇതിനിടെ, കർണാടകയിലെ കുപ്പത്തിനും മുളകാർപേട്ടയ്ക്കുമിടയിൽ ട്രെയിനിൽനിന്നു വീണു മരിച്ച നിലയിൽ കണ്ടത് സുരേഷാണെന്നു തിരിച്ചറിയുകയായിരുന്നു.
ചൊവ്വാഴ്ചയാണ് സുരേഷും ഭാര്യ ആനിയും മകളും, സമീപവാസികളായ 2 പേരും അവരുടെ മക്കളും ചേർന്നു ബെംഗളൂരുവിലെ നഴ്സിങ് കോളജിൽ പ്രവേശനത്തിനായി പോയത്. ബുധനാഴ്ച രാവിലെ 10നു കോളജിൽ എത്തി കുട്ടികളെ ചേർത്ത ശേഷം തിരികെ നാട്ടിലേക്കു വരാൻ കെആർ പുരം റെയിൽവേ സ്റ്റേഷനിൽനിന്നു രാത്രി 8.30ന് ട്രെയിനിൽ കയറി. ആഹാരം കഴിച്ച ശേഷം എല്ലാവരും ഉറങ്ങാൻ കിടന്നു. രാത്രി 11.30ന് ഭാര്യ ഉണർന്നു നോക്കിയപ്പോൾ സുരേഷിനെ കാണാനില്ലായിരുന്നു. ടിടിആറിനോട് കാര്യങ്ങൾ അവതരിപ്പിച്ചെങ്കിലും ഭാഷ വശമില്ലാത്തതിനാൽ അതു കൃത്യമായി മനസ്സിലാക്കിയിരുന്നില്ല. ഇന്നലെ രാവിലെ 10ന് തിരുവല്ലയിലും പിന്നീട് കോട്ടയത്തും റെയിൽവേ പൊലീസിൽ പരാതി നൽകിയിരുന്നു. മൃതദേഹം ജോലാർപേട്ട സർക്കാർ ആശുപത്രിയിൽ.
English Summary : Man fell from train died