ഷംസീറിന്റെ ഭാര്യയെ അസി.പ്രഫസർ ആയി നിയമിച്ചതിൽ ക്രമക്കേട്; ഗവർണർക്ക് പരാതി
Mail This Article
തിരുവനന്തപുരം∙ എ.എൻ.ഷംസീർ എംഎൽഎയുടെ ഭാര്യയെ കാലിക്കറ്റ് സർവകലാശാലയിൽ അസിസ്റ്റന്റ് പ്രഫസർ ആയി നിയമിക്കുന്നതിന്, പത്തുവർഷം മുൻപ് കാലിക്കറ്റിൽനിന്ന് വിരമിച്ച ഷംസീറിന്റെ ഭാര്യയുടെ അധ്യാപകനെ തന്നെ ഇന്റർവ്യൂ ബോർഡിൽ ഉൾപ്പെടുത്തിയതായി ഗവർണർക്ക് പരാതി. സേവ് യൂണിവേഴ്സിറ്റി ക്യാംപയിൻ കമ്മിറ്റിയാണ് ഗവർണർക്ക് പരാതി നൽകിയത്. ഈ മാസം 30ന് ചേരുന്ന സിൻഡിക്കേറ്റ് യോഗം നിയമനത്തിന് അംഗീകാരം നൽകും.
ഷംസീറിന്റെ ഭാര്യ ഷഹാല ഷംസീറിനു കണ്ണൂർ യൂണിവേഴ്സിറ്റിയിൽ അടുത്തകാലത്ത് നൽകിയ നിയമനം വിവാദമാവുകയും പിന്നീട് കോടതി റദ്ദാക്കുകയും ചെയ്തിരുന്നു. കാലിക്കറ്റ് സർവകലാശാലയുടെ എഡ്യൂക്കേഷൻ ഡിപ്പാർട്ട്മെന്റിൽ അസിസ്റ്റന്റ് പ്രഫസറുടെ ഒഴിവുകളിലെ നിയമനത്തിനു കഴിഞ്ഞ ചൊവ്വ, ബുധൻ ദിവസങ്ങളിൽ നടന്ന അഭിമുഖത്തിൽ ഒന്നാമത്തെ റാങ്ക് മുൻ എസ്എഫ്ഐ നേതാവും ഇപ്പോൾ ഡിവൈഎഫ്ഐ മങ്കട ഏരിയ സെക്രട്ടറിയുമായ അബ്ദുള്ള കെ. നവാസിന്റെ ഭാര്യ റീഷ കാരളിക്കാണ്.
രണ്ട് ഒഴിവുകളാണ് ഈ വകുപ്പിൽ ഉള്ളത്. ഒന്നാമത്തെ റാങ്ക് മെരിറ്റിലും രണ്ടാമത്തെ റാങ്ക് മുസ്‌ലിം സംവരണാടിസ്ഥാനത്തിൽ ഷംസീറിന്റെ ഭാര്യ ഷഹാല ഷംസീറിനുമാണ് നൽകിയിട്ടുള്ളത്. എഴുപതോളം അപേക്ഷകരിൽനിന്ന് 40 പേരുടെ ചുരുക്കപ്പട്ടിക തയാറാക്കി. 38 പേർ അഭിമുഖത്തിനു ഹാജരായി. ഉയർന്ന അക്കാദമികയോഗ്യതകളും, ഗവേഷണ പ്രസിദ്ധീകരണങ്ങളും സർവകലാശാലകളിലും കോളജുകളിലും അധ്യയന പരിചയവുമുള്ള നിരവധി അപേക്ഷകർക്ക് അഭിമുഖത്തിൽ കുറഞ്ഞ മാർക്കുകൾ നൽകി അവരെ റാങ്ക് പട്ടികയിൽനിന്നും ഒഴിവാക്കിയാണ് നേതാക്കന്മാരുടെ ഭാര്യമാരുടെ നിയമനം ഉറപ്പിച്ചത്.
യോഗ്യരായ പലരെയും മാനദണ്ഡങ്ങളിൽ മാറ്റം വരുത്തി ഷോർട്ട് ലിസ്റ്റിങ്ങിൽ നിന്ന് ഒഴിവാക്കിയാണ് അക്കാദമിക യോഗ്യത കുറഞ്ഞവരെ തിരുകിക്കയറ്റിയത് എന്ന പരാതിയുമായി തഴയപ്പെട്ട ഉദ്യോഗാർത്ഥികൾ രംഗത്തെത്തിയിട്ടുണ്ട്. ഷംസീറിന്റെ ഭാര്യയുടെ ഗവേഷണ പ്രബന്ധത്തിന്റെ മേൽനോട്ടംവഹിച്ച കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ മുൻ അധ്യാപകനായിരുന്ന ഡോക്ടർ. പി.കേളുവിനെ തന്നെ വിസി മുൻകൂട്ടി പദ്ധതിയിട്ടാണ് അഭിമുഖ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയതെന്ന് ആരോപണമുണ്ട്.
യൂണിവേഴ്സിറ്റി എഡ്യൂക്കേഷൻ വകുപ്പ് മേധാവി തന്നെ ഇന്റർവ്യൂ ബോർഡിലുള്ളപ്പോൾ അവിടെനിന്ന് വിരമിച്ച അധ്യാപകനെ വിഷയ വിദഗ്ധൻ എന്ന നിലയിലാണ് ഇന്റർവ്യൂ ബോർഡിൽ ഉൾപ്പെടുത്തിയത്. ഗവേഷണ മേൽനോട്ടം വഹിച്ച വ്യക്തി, തന്റെ ഗവേഷക വിദ്യാർഥി പങ്കെടുക്കുന്ന അഭിമുഖത്തിൽനിന്ന് ഒഴിഞ്ഞു നിൽക്കാത്തത് നിയമനത്തെ സ്വാധീനിക്കുന്നതിനാണെന്നും ആക്ഷേപമുണ്ട്. നിയമനങ്ങൾ പരിശോധനയ്ക്കു വിധേയമാക്കണമെന്നു ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാംപയിൻ കമ്മിറ്റി ചെയർമാൻ ആർ.എസ്. ശശികുമാറും സെക്രട്ടറി എം.ഷാജിർഖാനുമാണ് ഗവർണർക്കു നിവേദനം നൽകിയത്.
English Summary: Irregularities In Appointments Of Shamseer's wife as assistant professor